തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി. ഡി. സതീശൻ സർക്കാർ അടുത്ത 10 ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയെയാണ് ഖജനാവിന്റെ പൊതുസ്ഥിതിയും ബാധ്യതകളും പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്.(Kerala Government To Issue White Paper On State Financial Status Within Ten Days)
സമിതിയുടെ ആദ്യ യോഗം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരും. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഖജനാവിൽ ‘പൂച്ച പെറ്റു കിടക്കുന്ന’ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി. ഡി. സതീശൻ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർക്കാർ അധികാരമേറ്റയുടൻ ധനസ്ഥിതി വിലയിരുത്താൻ ധവളപത്രം പ്രഖ്യാപിച്ചത്.
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നൊന്നും സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇന്ദിരാ ഗ്യാരന്റിയും ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആശാവർക്കർമാർക്ക് താല്ക്കാലിക ആശ്വാസമെന്നോണം പ്രതിമാസ വേതനത്തിൽ 3,000 രൂപ വർദ്ധിപ്പിച്ചു. അങ്കണവാടി ടീച്ചർമാർ, സഹായികൾ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവർക്കെല്ലാം ചെറുതുകകളുടെ ശമ്പളവർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായി വിലയിരുത്തിയ ശേഷമേ മറ്റ് വലിയ പ്രഖ്യാപനങ്ങളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സർക്കാർ.
Story Summary
The V D Satheesan government will issue a white paper on Kerala’s financial status within 10 days, following a review by an expert committee led by Dr. K M Chandrasekhar. While implementing poll promises like free KSRTC travel for women and partial hikes for ASHA workers, further welfare rollouts will depend on this assessment.

