ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കുന്നു (Kerala Chief Minister Selection). മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയായി. ഓരോ നേതാക്കളുമായും വെവ്വേറെ സംസാരിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കളുടെ താൽപ്പര്യങ്ങളും നേരിട്ട് വിലയിരുത്തി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകുന്നേരം ഡൽഹിയിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
പറയാനുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി വിശദമായി കേട്ടതായും തീരുമാനം വേഗത്തിലുണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ പറഞ്ഞു. എംഎൽഎമാരുടെ പിന്തുണയ്ക്ക് മുൻഗണന നൽകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടപ്പോൾ, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് മാത്രമാണെന്ന് എം.എം. ഹസൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപതാം ദിവസവും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാത്തത് യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഭരണരംഗത്തെ അനിശ്ചിതത്വം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ഭരണത്തിന്റെ തലപ്പത്തേക്ക് ആര് വരുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ.
News Summary: The deadlock over the selection of Kerala’s Chief Minister continues as Congress leader Rahul Gandhi held individual discussions with former KPCC presidents and vice-presidents in New Delhi. A final decision is expected this evening following the arrival of Congress President Mallikarjun Kharge. While leaders like K. Sudhakaran emphasized considering the support of MLAs, constituent parties like the Muslim League have expressed strong dissatisfaction over the nine-day delay in leadership selection, citing public pressure and administrative uncertainty.

