കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കൊച്ചിയിൽ കോൺഗ്രസ് നേതാക്കളുടെ ഫ്ലെക്സ് ബോർഡുകൾക്ക് നേരെ ആക്രമണം (KC Venugopal vs VD Satheesan). കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡുകളാണ് കീറിനശിപ്പിച്ചത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ യോഗത്തിന് പിന്നാലെയാണ് സംഭവം.
“സേനാധിപനല്ല, മന്ത്രിയുമല്ല, ഒരേയൊരു രാജാവ് – ദ റിയൽ കിംഗ്” എന്ന വാചകങ്ങളോടെ വേണുഗോപാൽ അനുകൂലികൾ സ്ഥാപിച്ച ഫ്ലെക്സിലെ മുഖഭാഗം ബ്ലേഡ് ഉപയോഗിച്ച് വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഓട്ടോ സ്റ്റാന്റിന് സമീപം ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
വി.ഡി. സതീശന്റെ വിശ്വസ്തനും ഡി.സി.സി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന് വലിയ സ്വാധീനമുള്ള മേഖലയിലാണ് കെ.സി. വേണുഗോപാലിന്റെ ബോർഡുകൾ നശിപ്പിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് തെരുവിലേക്ക് നീങ്ങുന്നതിലും പ്രവർത്തകർ പരസ്യമായി ചേരിതിരിയുന്നതിലും കെ.പി.സി.സി നേതൃത്വവും ഹൈക്കമാൻഡും കടുത്ത അതൃപ്തിയിലാണ്.
ബോർഡ് നശിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്ത് വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വേണ്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ പതിവായിരുന്നു. എന്നാൽ ബോർഡുകൾ നശിപ്പിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത് വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം.
Story Summary: Flex war escalates in Kerala as posters of KC Venugopal were defaced in Kalamassery, Kochi. The board, which described him as “The Real King,” had the face portion sliced off. This incident occurred in a region dominated by supporters of VD Satheesan, following high-level meetings by AICC observers to decide the next Chief Minister.

