കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമുയർത്തിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ പ്രധാന പ്രതിയും ഡി.വൈ.എഫ്.ഐ (DYFI) നേതാവുമായ ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു (Kafir screenshot case update). പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ഉത്തരവുണ്ടായത്.
വിവാദ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതും അത് വാട്സ്ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനം വഴി ഇരുന്നൂറിലധികം വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിപ്പിച്ചതും ജിതിൻ ഭാസ്കർ തെന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേസിനെ സംബന്ധിക്കുന്ന നിരവധി നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ, അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് പ്രതി തന്റെ മൊബൈൽ ഫോൺ പൂർണ്ണമായി റീസെറ്റ് (Reset) ചെയ്ത് നിർണ്ണായക ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായി എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫോണിലെ ഡാറ്റകൾ പൂർണ്ണമായി മായ്ക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. ഫോണിലെ വിവരങ്ങൾ മനഃപൂർവ്വം മായ്ച്ചുകളഞ്ഞതായി ചോദ്യം ചെയ്യലിൽ പ്രതിയും സമ്മതിച്ചിട്ടുണ്ട്.
മായ്ക്കപ്പെട്ട നിർണ്ണായക ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി മൊബൈൽ ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ മൊബൈൽ ഫോൺ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കും.
അതേസമയം, ജിതിൻ ഭാസ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ഇടത് സൈബർ അണികളെയും നേതാക്കളെയും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഈ വ്യാജ സ്ക്രീൻഷോട്ട് ജിതിൻ ആദ്യം ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തതെന്നും, അവിടെ നിന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വഴി ‘റെഡ് എൻകൗണ്ടർ’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയ മറ്റ് ഇടത് ഗ്രൂപ്പുകളിലേക്ക് ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
Story Summary:
In the controversial Vadakara ‘Kafir’ screenshot case, the accused DYFI leader Jithin Bhaskar was remanded to 14 days of judicial custody by the Vadakara Magistrate Court. The Special Investigation Team (SIT) informed the court that Bhaskar created and widely circulated the fake screenshot via WhatsApp broadcasts across 200 groups. However, a district forensic sub-report confirmed that the accused intentionally reset his phone to destroy digital evidence. The SIT plans to send the phone to the state forensic lab in Thiruvananthapuram for data recovery.

