Times Kerala

 ഇന്‍ഡെല്‍ മണി 200 കോടി രൂപ
കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്നു

 
 ഇന്‍ഡെല്‍ മണി 200 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്നു
 രാജ്യത്തെ അതിവേഗം വളരുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍ സി ഡി) നാലാമത്തെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്.

2024 ജനുവരി 30 ന് ആരംഭിക്കുന്ന ഇഷ്യു ഫെബ്രുവരി 12 തിങ്കളാഴ്ച അവസാനിക്കും. നിശ്ചിത സമയത്തിനു മുമ്പു തന്നെ കൂടുതല്‍ സബ്‌സ്‌ക്രിബ്ഷനുകള്‍ ലഭിച്ചാല്‍ ഇഷ്യു അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. വാര്‍ഷിക കൂപ്പണ്‍ നിരക്ക് 12.25  ശതമാനമാണ്. കടപ്പത്രങ്ങളുടെ കാലാവധി 366 ദിവസം മുതല്‍ 72 മാസം വരെയാണ്. ചുരുങ്ങിയ നിക്ഷേപം പതിനായിരം രൂപയാണ് (10 കടപ്പത്രങ്ങള്‍). 72 മാസ കാലയളവില്‍ നിക്ഷേപം ഇരട്ടിയാകും.

തുടക്കത്തില്‍ 100 കോടി രൂപയുടെ കടപ്പത്രങ്ങളാണിറക്കുന്നതെങ്കിലും 200 കോടി രൂപ വരെ സമാഹരിക്കാന്‍ അനുമതിയുണ്ട്. വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്് ആണ്  ലീഡ് മാനേജര്‍. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന പണം സ്വര്‍ണപ്പണയ വായ്പകള്‍ക്കും മറ്റ് ധനകാര്യ സേവനങ്ങള്‍ക്കും, കമ്പനിയുടെ കടം തിരിച്ചടക്കുന്നതിനുമാണ് ഉപയോഗിക്കുക. നേരത്തേ 3 ഘട്ടങ്ങളിലായി ഇഷ്യു ചെയ്ത കടപ്പത്രങ്ങളിലൂടെ കമ്പനി 260 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.  സ്വര്‍ണവായ്പ നല്‍കുന്ന എന്‍ബിഎഫ്‌സികളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ഇന്‍ഡെല്‍ മണിക്കുള്ളത്. പ്രവര്‍ത്തനച്ചെലവ് പരമാവധി ചുരുക്കിക്കൊണ്ട് ശാഖകളുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് സ്വര്‍ണപ്പണയത്തിന്‍മേല്‍ ദീര്‍ഘകാല വായ്പകള്‍ വിതരണം ചെയ്യുന്ന ചുരുക്കം കമ്പനികളിലൊന്നാണ് ഇന്‍ഡെല്‍ മണി.

ഇന്‍ഡെല്‍ മണിയുടെ വിപണന തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത് വിപണിയില്‍ കമ്പനിക്കുള്ള മത്സരക്ഷമതയുടെ അടിസ്ഥാനത്തിലാണെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ് മോഹനന്‍ പറഞ്ഞു. 'ഇത് സ്വര്‍ണവായ്പാ രംഗത്ത് ഞങ്ങളുടെ സാന്നിധ്യവും നിലയും വര്‍ധിപ്പിക്കാന്‍ സഹായകരമാകുന്നു. ഏറെ വെല്ലുവിളികളുണ്ടായിട്ടും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനിയുടെ ലാഭക്ഷമതയില്‍ 568.86 ശതമാനം മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളിലെ വന്‍ വളര്‍ച്ചയും, സ്വര്‍ണ വായ്പയ്ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും, പുതിയ വിപണികളിലേക്കുള്ള വ്യാപനവും, പ്രവര്‍ത്തന മികവുമാണ് ഇതിന് സഹായിച്ചത്. ഈ കടപ്പത്ര വിതരണത്തിലൂടെ പുതിയ ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്താനാകും.'- ഉമേഷ് മോഹനന്‍ പറഞ്ഞു.

2025 ഓടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ 12 സംസ്ഥാനങ്ങളിലായി  425 ശാഖകളാക്കി ഉയര്‍ത്താനാണ് ഇന്‍ഡെല്‍ മണി ലക്ഷ്യമിടുന്നത്.
 

Related Topics

Share this story