ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ (Supreme Court CJP protest FIR) പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഡൽഹി എൻ.സി.ടിയ്ക്കും അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ നിയമപ്രകാരം അവസാനിപ്പിക്കുന്നതിൽ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തടസ്സമാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂലൈ 20-ന് സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങളെയും തുടർന്നുണ്ടായ കേസുകളെയും ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ക്രമിനൽ പശ്ചാത്തലമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ജൂലൈ 28-ലെ ഇടക്കാല ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ‘ക്രിമിനൽ പശ്ചാത്തലം’ എന്ന പ്രയോഗം കൊലപാതകം, ബലാത്സംഗം പോലുള്ള ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മാത്രമാണ് ബാധകമാകുന്നതെന്നും ഡ്രൈവിംഗ് നിയമലംഘനങ്ങൾ പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ഇത് ബാധകമാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാവിയെ കരുതേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസുകൾ തുടരുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നടപടിയെടുക്കാമെന്നും അറിയിച്ചു.
Story Summary: The Supreme Court clarified that state governments and Delhi NCT have full authority to close or withdraw FIRs filed against student protesters associated with the Cockroach Janata Party (CJP) demonstrations. A bench headed by CJI Surya Kant specified that the restriction on individuals with “criminal antecedents” strictly applies to grave and heinous offenses, ensuring students with minor past infractions are not harassed.


