അമ്പലപ്പുഴ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ നിയന്ത്രണം വിട്ട് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (G. Sudhakaran MLA Alappuzha). ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഇരുവരിൽ നിന്നും ഉണ്ടായത്.
കായംകുളത്തെ മുൻ എം.എൽ.എ യു. പ്രതിഭയുടെ പേര് പരാമർശിച്ചുകൊണ്ട് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കാതെ, “അച്ചാരം വാങ്ങിയിട്ടാണ് ചോദ്യം ചോദിക്കുന്നത്” എന്നും “കയ്യിൽ മൈക്ക് ഉണ്ടെന്ന് വെച്ച് അധികം വിളയണ്ട” എന്നും സുധാകരൻ ആക്ഷേപിച്ചു.
സംഭാഷണത്തിനിടയിലേക്ക് കടന്നുവന്ന സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ, മാധ്യമപ്രവർത്തകന്റെ പേരെടുത്തു പറഞ്ഞ് വിരൽചൂണ്ടി ഭീഷണിപ്പെടുത്തി. ചോദ്യം ചോദിക്കുന്നത് തന്റെ ജോലിയാണെന്ന് മാധ്യമപ്രവർത്തകൻ വ്യക്തമാക്കിയപ്പോൾ “തേർഡ് റേറ്റ്” (Third Rate) എന്നാണ് ജൂബിലി വിശേഷിപ്പിച്ചത്. അധിക്ഷേപം മൈക്കിന് മുന്നിൽ വന്ന് ആവർത്തിക്കാൻ മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയ്യാറായില്ല.
തർക്കം രൂക്ഷമായതോടെ, ഇത് തന്റെ വീടാണെന്നും വേണമെങ്കിൽ മാധ്യമപ്രവർത്തകർക്ക് ഇറങ്ങിപ്പോകാമെന്നും സുധാകരൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ തേർഡ് റേറ്റിലും താഴെയാണെന്ന് പറഞ്ഞ് സുധാകരൻ അധിക്ഷേപം ആവർത്തിക്കുകയും ചെയ്തു.
ജനപ്രതിനിധികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മാധ്യമപ്രവർത്തകർ നേരിടുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ മാധ്യമ സംഘടനകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.
Story Summary: Newly elected Ambalappuzha MLA G. Sudhakaran and his wife, Jubilee Navaprabha, verbally abused a journalist during a press meet in Alappuzha. The incident occurred when the reporter asked about U. Pratibha. Sudhakaran accused the journalist of taking bribes for asking questions and asked him to leave his house, while his wife called the reporter “third rate.”

