തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G Sudhakaran clarifies meeting with KC Venugopal and slams Vellappally Natesan as UDF cabinet talks peak)
യു.ഡി.എഫ് സർക്കാരിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ് യു.ഡി.എഫിനെ നയിക്കുന്നത്. അവർ എടുത്ത തീരുമാനം ഘടകകക്ഷികൾ അംഗീകരിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിനെതിരെയും ജി. സുധാകരൻ ശക്തമായി പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്ന ആളാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. ഇത്രയും കാലം അദ്ദേഹം പിണറായി വിജയനെയാണ് പിന്തുണച്ചിരുന്നത്. നാളെ എന്താകുമെന്ന് ആർക്കറിയാം? വെള്ളാപ്പള്ളിയെ ഞാൻ വീട്ടിൽ പോയി കണ്ടത് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. തിരഞ്ഞെടുപ്പിൽ എന്നെ പിന്തുണച്ച എല്ലാവരെയും നേരിൽ കണ്ട കൂട്ടത്തിലാണ് അദ്ദേഹത്തെയും കണ്ടത്. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് ലഭിച്ചത്. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയല്ല, ജി. സുധാകരൻ വ്യക്തമാക്കി.
അതേസമയം, പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ ചിത്രമാകുമെന്നും പട്ടിക ഉടൻ ഗവർണർക്ക് കൈമാറുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
Story Summary
Ambalappuzha MLA G Sudhakaran clarified that his meeting with AICC General Secretary KC Venugopal was a friendly visit, while slamming SNDP leader Vellappally Natesan for his anti-Muslim remarks. Meanwhile, high-level talks are underway in Thiruvananthapuram to finalize the VD Satheesan cabinet, with Ramesh Chennithala pushing for his loyalists and leaders like Thiruvanchoor Radhakrishnan being considered for key roles.

