തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള പുതിയ സർക്കാർ തീരുമാനത്തെയും പിഎം ശ്രീ പദ്ധതിയെയും കടന്നാക്രമിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരുന്നത് വ്യക്തമായ നയപരമായ തീരുമാനങ്ങൾ മൂലമാണെന്നും, ഇപ്പോഴത്തെ സർക്കാർ അത്തരം ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.( Former Finance Minister KN Balagopal criticizes new government liquor policy)
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച വിഷയത്തിൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്ന് ആ പദ്ധതിയുമായി മുന്നോട്ട് പോയിരുന്നില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. 251 ശതമാനം നികുതി നൽകേണ്ടി വരുന്നത് കാരണവും കേരളത്തിൽ പുതിയൊരു ലഹരി ഉപയോഗ രീതി ഉണ്ടാകരുത് എന്ന കൃത്യമായ നയം ഉള്ളതുകൊണ്ടുമാണ് ഇത് നടപ്പാക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസത്തെയും വരുമാനത്തെയും സഹായിക്കും എന്നറിഞ്ഞിട്ടും തങ്ങൾ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ സർക്കാരിന് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമില്ലെന്നും, മന്ത്രിസഭയിലെ പലർക്കും ഇതിൽ സംശയമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭയിലെ അംഗങ്ങൾ പോലും കാര്യങ്ങൾ അറിയുന്നില്ല. അതുകൊണ്ടാണ് എക്സൈസ് മന്ത്രിക്ക് പോലും ഇക്കാര്യത്തിൽ തുറന്നുപറയേണ്ടി വന്നത്. കോൺഗ്രസിനുള്ളിൽ പോലും ഈ വിഷയത്തിൽ യോജിപ്പില്ല, കെ എൻ ബാലഗോപാൽ പരിഹസിച്ചു.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഈ പദ്ധതിയിലെ പോരായ്മകൾ കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് എൽഡിഎഫ് സർക്കാർ അത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സർക്കാർ ചുമതലയേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ടാണ് പ്രതിപക്ഷം വിമർശനം കടുപ്പിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.
Story Summary
Former Finance Minister K. N. Balagopal has criticized the new government’s decisions regarding liquor tax exemptions and the PM SHRI scheme. He explained that the previous LDF administration intentionally avoided these policies due to concerns over social health and long-term consequences.

