ബ്രഹ്മപുരം ആരോഗ്യ പ്രശ്നങ്ങൾ വിദഗ്ധ സമിതി പഠിക്കും: മന്ത്രി വീണാ ജോർജ്

ഇതുസംബന്ധിച്ച് സംസ്ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്ധരുമായി ചർച്ച നടത്തി. വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പ് രോഗികൾ, 501 മറ്റ് അസുഖങ്ങൾ ഉളളവർ എന്നിവർ ഉൾപ്പെടുന്നു. ആരോഗ്യ സർവേ നടത്തുന്ന ആശ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി പൂർത്തിയായി. നിലവിൽ സഹായം ആവശ്യമുള്ളവരെ ഉടൻ കണ്ടെത്തി സേവനങ്ങൾ നൽകുന്നതിനും കിടപ്പ് രോഗികൾ, ഗർഭിണികൾ, മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവർ തുടങ്ങിയ കൂടുതൽ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടർ നിരീക്ഷണങ്ങളും സേവനങ്ങളും നൽകുന്നതിനാണ് വിവരശേഖരണം നടത്തുന്നത്. മൂന്ന് ട്രെയിനിംഗ് പ്രോഗ്രാമുകളിലായി 148 ആശ പ്രവർത്തകർക്ക് ഇന്ന് പരിശീലനം നൽകി. ഇതോടെ രണ്ടു ദിവസങ്ങളിലായി 350 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ പ്രവർത്തനമാരംഭിച്ചു. വിവിധ മെഡിക്കൽ കോളജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്സ്റേ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിച്ചു. പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തിൽ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആറ് മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ഈ മൊബൈൽ യൂണിറ്റുകളിലൂടെ 544 പേർക്ക് സേവനം നൽകിതായും മന്ത്രി പറഞ്ഞു.