കോഴിക്കോട്: ഒൻപത് വീതം സീറ്റുകൾ നേടി എൽഡിഎഫും യുഡിഎഫും തുല്യനിലയിലായ തിരുവമ്പാടി പഞ്ചായത്തിൽ വിമതൻ ജിതിൻ പല്ലാട്ടിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനം പങ്കുവെക്കാനുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ജിതിൻ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.(UDF joins hands with rebel in Thiruvambady, Jithin Pallat will become president)
ഭരണസമിതിയുടെ ആദ്യ രണ്ടര വർഷം ജിതിൻ പല്ലാട്ട് പ്രസിഡന്റാകും. ബാക്കി കാലയളവിൽ കോൺഗ്രസ് പ്രതിനിധി ഈ സ്ഥാനം ഏറ്റെടുക്കും. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് വിമതനായി മത്സരിച്ച ജിതിനെ അച്ചടക്കലംഘനത്തിന് കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ പുതിയ ധാരണയനുസരിച്ച് ജിതിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
തിരുവമ്പാടി ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച ജിതിൻ 535 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ 19 അംഗ ഭരണസമിതിയിൽ ജിതിൻ നിർണ്ണായക ശക്തിയായി മാറി.