കൊച്ചി: ജില്ലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു (Ernakulam rain relief camps). മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി തുറന്ന ക്യാമ്പുകളിലേക്ക് 27 കുടുംബങ്ങളിൽ നിന്നുള്ള 78 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ ഒരു വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ ഒരു കടമുറിക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിൽ മൂന്ന് ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. കടാതി സൺഡേ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ 8 കുടുംബങ്ങളിലെ 19 പേരും, ടൗൺ യു.പി സ്കൂളിൽ 10 കുടുംബങ്ങളിലെ 25 പേരും, വാഴപ്പിള്ളി ജെ.ബി.എസിൽ 5 കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. കൂടാതെ, മൂവാറ്റുപുഴ വില്ലേജ് എസ്.എ.ബി.ടി.എം സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ 4 പേരെയും മാറ്റിപ്പാർപ്പിച്ചു.
കോതമംഗലം താലൂക്കിലെ നേര്യമംഗലം ഗവ. ഹൈസ്കൂളിലെ ക്യാമ്പിൽ 2 കുടുംബങ്ങളിലെ 5 പേർ അഭയം തേടിയിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് നീണ്ടപ്പാറ ഗവ. എൽ.പി സ്കൂളിലും കുട്ടമ്പുഴ ഗവ. എൽ.പി സ്കൂളിലും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴക്കെടുതി മുൻനിർത്തി ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Story Summary: Seven relief camps have been opened in Ernakulam district following continuous heavy rain, accommodating 78 people from 27 families across Muvattupuzha and Kothamangalam taluks. One house was completely damaged and three others suffered partial damage due to rain-related incidents.


