റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: വർഷങ്ങളായി തുടരുന്ന അനിയന്ത്രിതമായ ചെങ്കല്ല് ഖനനം മൂലം കടുത്ത ദുരിതമനുഭവിക്കുന്ന മുടക്കോഴിമല നിവാസികളുടെ പരാതിയിൽ നിർണ്ണായക നീക്കം (Mudakkozhimala stone mining). പ്രദേശവാസികൾ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുടക്കോഴിമലയിലെ ചെങ്കൽ ഖനനം കോടതി താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയോടും (SEIAA) ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടും കോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിദഗ്ധ സമിതി (SEAC-2) ചെയർമാൻ ഡോക്ടർ ഷിബു കൃഷ്ണന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുടക്കോഴിമലയിൽ അടിയന്തിര പരിശോധനയ്ക്കായി എത്തിയത്.
ചെങ്കൽ ഖനനം നടത്തിയ ശേഷം രൂപപ്പെടുന്ന വലിയ കുഴികൾ കൃത്യമായി മണ്ണും മറ്റ് അവശിഷ്ടങ്ങളും ഇട്ട് മൂടി പൂർവ്വസ്ഥിതിയിലാക്കണമെന്ന് കർശനമായ നിയമം നിലനിൽക്കുന്നുണ്ട്. എന്നാൽ മുടക്കോഴിമലയിൽ വർഷങ്ങൾക്ക് മുൻപ് ഖനനം നടത്തിയ ഭീമാകാരമായ കുഴികൾ നാളിതുവരെയായിട്ടും പൂർവ്വസ്ഥിതിയിലാക്കാൻ ക്വാറി മാഫിയ തയ്യാറായിട്ടില്ലെന്ന് പരിശോധനാ സംഘത്തിന് മുന്നിൽ പ്രദേശവാസികൾ തെളിവുകൾ സഹിതം പരാതിപ്പെട്ടു. ഇത്തരം ആഴമേറിയ കുഴികളിൽ മഴക്കാലത്ത് വൻതോതിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് പ്രദേശത്ത് വലിയൊരു ‘ജലബോംബ്’ ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ 2024-ലെ കനത്ത കാലവർഷത്തിൽ ഇത്തരത്തിൽ വെള്ളം കെട്ടിക്കിടന്ന് മണ്ണ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകൾക്കും സംരക്ഷണ ഭിത്തികൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു.
ഇനിയും ഖനനം തുടർന്നാൽ വൻ ഉരുൾപൊട്ടലിനും ജീവഹാനിക്കും കാരണമാകുമെന്ന ആശങ്ക ജനങ്ങൾ സംഘത്തെ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള വിശദമായ ശാസ്ത്രീയ റിപ്പോർട്ട് വരുംദിവസങ്ങളിൽ സമിതി ഹൈക്കോടതിക്ക് സമർപ്പിക്കും.
Story Summary: An expert team led by SEAC-2 Chairman Dr. Shibu Krishnan inspected Mudakkozhimala in Kondotty taluk, Malappuram, following a Kerala High Court order. The court had temporarily halted the long-standing laterite stone mining here and demanded a report within two weeks from the State Environmental Impact Assessment Authority and District Mining & Geology Department. Residents complained that deep quarries left unfilled act as water bombs during monsoons, noting that similar negligence caused widespread damage to houses and retaining walls in 2024.

