തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ പുതിയ റെക്കോർഡ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി ഉയർന്നു.(Electricity consumption crosses 6000 MW for the first time in history, Kerala and KSEB in confusion )
കടുത്ത ചൂട് തുടരുന്നതിനിടയിൽ ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് വൈദ്യുതി ഉപഭോഗം റെക്കോർഡ് സൃഷ്ടിക്കുന്നത്. ഏപ്രിൽ 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന നില. ചൊവ്വാഴ്ചത്തെ ആകെ വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അസഹനീയമായ ചൂടാണ് ഈ വർദ്ധനവിന് പ്രധാന കാരണം. വീടുകളിലും ഓഫീസുകളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഉപഭോഗം കുതിച്ചുയരാൻ ഇടയാക്കി. ഉപഭോഗം വർദ്ധിച്ചതോടെ ആഭ്യന്തര ഉൽപ്പാദനം പരമാവധി ഉയർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.
അധികമായി വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന ചെലവ് വരും മാസങ്ങളിൽ ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വൈകുന്നേരങ്ങളിൽ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. ഈ സമയത്ത് മോട്ടോർ, വാഷിങ് മെഷീൻ, ഇലക്ട്രിക് ഒവൻ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

