അനധികൃത സ്വത്ത് സമ്പാദനം: കെ സുധാകരൻ വിജിലൻസിന് മുമ്പിൽ ഹാജരായി

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ നടപടി. പരാതിയില്ല മൊഴി നൽകാൻ കെ.സുധാകരൻ വിജിലൻസിന് മുമ്പിൽ ഹാജരായി. കോഴിക്കോട് വിജിലൻസ് ഓഫിസിലാണു സുധാകരൻ ഹാജരായത്. പ്രശാന്ത് ബാബുവിന്റെ പരാതിയിൽ കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

സ്കൂൾ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിനു വിജിലൻസ് നോട്ടിസ് അയച്ചിരുന്നു. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസിന്റെ ആവശ്യം. കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു സുധാകരന്റെ ഭാര്യ സ്മിത.
അതേസമയം മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ കെ.സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു. സുധാകരന്റെ ബാങ്ക് നിക്ഷേപങ്ങൾ, കൈവശമുള്ള സ്ഥലത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി പരിശോധിച്ചിരുന്നു.