തിരുവനന്തപുരം: മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂരമായ മർദ്ദനമേറ്റതായി പരാതി. നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കുടുംബം ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും. നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ധസ്തക്കീർ.(Police beat up auto driver who was taken into custody for harassing his wife, Family to file complaint)
വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിച്ചു എന്ന പരാതിയിലാണ് ധസ്തക്കീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, സംഭവസ്ഥലത്ത് വെച്ചും പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചും ഉദ്യോഗസ്ഥർ ഇയാളെ ക്രൂരമായി തല്ലിച്ചതച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ധസ്തക്കീറിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
മർദ്ദനാരോപണം മണ്ണന്തല പോലീസ് പൂർണ്ണമായും നിഷേധിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ധസ്തക്കീർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പിന്തുടർന്നാണ് ഇയാളെ പിടികൂടിയതെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ ധസ്തക്കീറിന്റെ ശരീരത്തിലുള്ള പരിക്കുകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ പോലീസ് തയ്യാറായിട്ടില്ല.