തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ പങ്ക് പ്രത്യേക അന്വേഷണ സംഘം (SIT) സ്ഥിരീകരിച്ചത്. സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(The role of Govardhan and Pankaj Bhandari in the Sabarimala gold theft case was confirmed based on Potty's statement)
പ്രതികളിൽ നിന്ന് വൻതോതിൽ സ്വർണം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയതായാണ് വിവരം. ഗോവർധന്റെ പക്കൽ നിന്ന് 470 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. ലോഹപാളികളിൽ ഉരുക്കി വെച്ചിരിക്കുന്നത് ശബരിമലയിലെ സ്വർണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർധനും പങ്കജ് ഭണ്ഡാരിയും ഈ കൊള്ളയ്ക്ക് കൂട്ടുനിന്നതെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു.
സ്വർണം കൈക്കലാക്കിയപ്പോൾ തനിക്ക് കുറ്റബോധം തോന്നിയെന്നും, ഇതിന് പരിഹാരമായി ശബരിമലയിൽ 20 ലക്ഷം രൂപയുടെ അന്നദാനവും മാളികപ്പുറത്തേക്ക് മാലയും സ്പോൺസർ ചെയ്താൽ മതിയെന്ന് പോറ്റി തന്നോട് പറഞ്ഞതായും ഗോവർധൻ മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇയാൾ പോലീസിന് കൈമാറിയിട്ടുണ്ട്.
പ്രതികളായ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർധനെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എസ്.ഐ.ടി ഇന്ന് അപേക്ഷ നൽകും. പ്രതികൾക്ക് ദേവസ്വം ജീവനക്കാരുമായിട്ടുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഗോവർധന്റെ കൈവശം സ്വർണമെത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.