HomeKeralaകോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല; 20-ന് വീണ്ടും യോഗം | CorroHealth Mass Layoffs

കൊച്ചി: ‘കോറോ ഹെൽത്തിൽ’ (CorroHealth) നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും അതിനാലാണ് നടപടിയെന്നുമാണ് ചർച്ചയിൽ പങ്കെടുത്ത കമ്പനി അധികൃതർ വാദിച്ചത്.(CorroHealth Mass Layoffs Talks Led By Labor Minister Bindu Krishna Remain Inconclusive)

ചർച്ചയിൽ കമ്പനിയെ പ്രതിനിധീകരിച്ച് ലീഗൽ അഡൈ്വസർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഏതുവിധേനയും കമ്പനി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു പോകരുതെന്ന ശക്തമായ നിലപാടാണ് സർക്കാർ ചർച്ചയിൽ സ്വീകരിച്ചത്. എന്നാൽ, കമ്പനി ലാഭത്തെക്കുറിച്ചോ വർക്ക് ഫോഴ്സിനെക്കുറിച്ചോ അല്ല പരാതിപ്പെട്ടതെന്നും പുതിയ ബിസിനസ് കരാറുകൾ ലഭിക്കാത്തതിനാലാണ് മുന്നോട്ടുപോകാൻ സാധിക്കാത്തതെന്ന് വ്യക്തമാക്കിയതായും ചർച്ചയിൽ പങ്കെടുത്ത ഹൈബി ഈഡൻ എം.പി പറഞ്ഞു. കഴിഞ്ഞ ജനുവരി മാസത്തിലും ഈ കമ്പനിയിൽ നിന്ന് 144 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. അന്ന് കൊച്ചി സെന്ററിൽ നിന്ന് 58 പേരെയും കോഴിക്കോട് സെന്ററിൽ നിന്ന് 86 പേരെയും ഒഴിവാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഒരൊറ്റയടിക്ക് 830 പേരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ഗുരുതര സാഹചര്യം ഉണ്ടായത്.

കമ്പനിയെ ഇവിടെത്തന്നെ നിലനിർത്തി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. ഇതിനായി എല്ലാ ട്രേഡ് യൂണിയനുകളും രാഷ്ട്രീയം മറന്ന് സർക്കാരിനൊപ്പം നിൽക്കുന്നുണ്ട്. ചർച്ചയോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയതോടെയാണ്, ഈ മാസം 20-ന് നടക്കുന്ന അടുത്ത ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ നേരിട്ട് പങ്കെടുക്കാമെന്ന് കമ്പനി സമ്മതിച്ചത്.

Story Summary

Conciliation talks led by Labor Minister Bindu Krishna regarding the mass layoffs at US-based CorroHealth ended inconclusively, as the company cited financial losses and lack of new contracts. Minister Bindu Krishna noted that 144 employees were fired in January before this fresh layoff of 830 staff from Kochi and Kozhikode centres.

Clickable Info Box