Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKerala'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ': നിയമസഭയിലെ സത്യപ്രതിജ്ഞയിലും അഭിമാനത്തോടെ...

‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’: നിയമസഭയിലെ സത്യപ്രതിജ്ഞയിലും അഭിമാനത്തോടെ പിതാവിൻ്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എം.എൽ.എയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പൂർണ്ണരൂപം ഉച്ചരിച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(Chief Minister VD Satheesan Repeats Fathers Name In Kerala Assembly MLA Swearing In Ceremony)

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ പേര് ഉപയോഗിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഔദ്യോഗിക ചടങ്ങുകളിൽ മാതാപിതാക്കളുടെ പേര് ചേർത്തു പറയുന്നത് തനിക്ക് അഭിമാനമാണെന്നായിരുന്നു ഉയർന്ന വിവാദങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി. പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയിൽ പുരോഗമിക്കുകയാണ്.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കുന്നത്. പതിവു ശൈലികളിൽ നിന്നും മാറി ഇംഗ്ലീഷ്, കന്നഡ ഭാഷകളിലും ചില അംഗങ്ങൾ ഇത്തവണ സത്യവാചകം ചൊല്ലി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്ത് പ്രതിനിധി ഫൈസൽ ബാബുവും പാലാ എം.എ.എ മാണി സി. കാപ്പനും ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു.

സിപിഎം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച വിമത നേതാക്കളുടെ സാന്നിധ്യം സഭയിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചു. തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിന് തൊട്ടുമുൻപായി പ്രതിപക്ഷ നിരയിലിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകി. ഈ സമയത്ത് ഭരണകക്ഷി ബെഞ്ചുകളിൽ നിന്നും വലിയ രീതിയിലുള്ള കയ്യടിയാണ് ഉയർന്നത്. പയ്യന്നൂരിൽ നിന്നും ഇതേ രീതിയിൽ അട്ടിമറി വിജയം നേടിയ വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ പ്രത്യേകം അഭിവാദ്യം ചെയ്താണ് മടങ്ങിയത്.

മൂന്ന് സീറ്റുകളുമായി സഭയിലെത്തിയ ബിജെപി നിരയിൽ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എം.എ.എ ബി.ബി. ഗോപകുമാറായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടി-ഷർട്ട് ധരിച്ചാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരനെ പ്രത്യേകം അഭിവാദ്യം ചെയ്താണ് സീറ്റുകളിലേക്ക് മടങ്ങിയത്.

പുതിയ സഭയുടെ ആദ്യ ദിനമായ ഇന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കും. ബിജെപി കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സ്പീക്കർ തെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. തുടർന്ന് മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ സഭയിൽ നടക്കും.

Story Summary

During his swearing-in ceremony as an MLA, Chief Minister V.D. Satheesan repeated his father’s name as “Wadassery Damodara Menon Satheesan,” dismissing prior controversies by stating it is a matter of pride. The 16th Kerala Legislative Assembly session commenced with diverse oath-takings in Malayalam, Kannada, and English, highlighting distinct political gestures from various newly elected members.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.