തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ രാഷ്ട്രീയ നിലപാടുകൾക്ക് പൂർണ്ണ പിന്തുണയുമായി ബിനീഷ് കോടിയേരി രംഗത്ത് (Bineesh Kodiyeri on Cockroach Janta Party). കോക്രോച്ച് ജനതാ പാർട്ടി എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഒരു തമാശയോ ട്രോളോ ആയി തോന്നാമെങ്കിലും, അത് വെറുമൊരു പേരല്ലെന്നും മറിച്ച് അവഗണിക്കപ്പെട്ടവരുടെയും പരിഹസിക്കപ്പെട്ടവരുടെയും ശക്തമായ പ്രതിഷേധമാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മതവും വെറുപ്പും നിറഞ്ഞ രാഷ്ട്രീയത്തോട് മടുത്തുപോയ പുതിയ തലമുറയുടെ കൃത്യമായ രാഷ്ട്രീയ ചോദ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ ഇന്ത്യയിൽ ജോലി ചോദിച്ചാൽ പരിഹാസവും ചോദ്യങ്ങൾ ഉന്നയിച്ചാൽ രാജ്യദ്രോഹി പട്ടവുമാണ് ലഭിക്കുന്നതെന്ന് ബിനീഷ് വിമർശിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാർക്ക് പദവികൾ നൽകരുത്, സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം, പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികളെ 20 വർഷത്തേക്ക് മത്സരരംഗത്തുനിന്ന് വിലക്കണം തുടങ്ങിയ സിജെപിയുടെ ആവശ്യങ്ങൾ ഒരു തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് കാണിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ട് ഭരണകൂടം ഈ ശബ്ദങ്ങളെ അടിച്ചമർത്താൻ നോക്കിയാലും ജനങ്ങളുടെ ചോദ്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. അണുബോംബ് വർഷിച്ചാൽ പോലും അതിജീവിക്കുന്ന കോക്രോച്ചിനെപ്പോലെ, എത്ര ചവിട്ടിയരച്ചാലും ഈ തലമുറ കൂടുതൽ ശക്തിയോടെയും വ്യക്തതയോടെയും തിരിച്ചുവരുമെന്നും ‘Am also a cockroach’ എന്നത് നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും ബിനീഷ് കൂട്ടിച്ചേർത്തു.
ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കോക്രോച്ച് ജനത പാര്‍ട്ടി” ഈ പേര് ആദ്യം കേള്‍ക്കുമ്പോള്‍ ഒരു തമാശയോ ട്രോളോ പോലെ തോന്നാം.
പക്ഷേ കുറച്ച് സമയം കേട്ടുനിന്നാല്‍ മനസ്സിലാകും, ഇത് ഒരു പേരിനേക്കാള്‍ വലിയൊരു പ്രതിഷേധമാണ്.
അവഗണിക്കപ്പെട്ടവരുടെ ശബ്ദം.
പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ കോപം.
മതവും വെറുപ്പും കൊണ്ട് മടുത്തുപോയ ഒരു തലമുറയുടെ ചോദ്യം.
ഇന്നത്തെ ഇന്ത്യയില്‍ ജോലി ചോദിച്ചാല്‍ പരിഹാസം ലഭിക്കുന്നു.
ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുന്നു.
രാഷ്ട്രീയം മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുമ്പോള്‍,
ഒരു വിഭാഗം യുവാക്കള്‍ തുറന്നു പറയുന്നു
‘ഞങ്ങള്‍ക്ക് വേറൈാരു രാഷ്ട്രീയം വേണം” എന്ന്.
അതുകൊണ്ടാണ് ഈ കൂട്ടായ്മ ശ്രദ്ധിക്കപ്പെടുന്നത്.
റിട്ടയര്‍ ചെയ്ത സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അധികാരപദവികള്‍ നല്‍കരുത്,
സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം വേണം,
മാധ്യമങ്ങള്‍ അധികാരത്തിന്റെ വക്താക്കളാകരുത്,
അധികാരസ്ഥാനത് നിന്നു പാര്‍ട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികള്‍ക്ക് 20 വര്‍ഷത്തേക്ക് ഇലക്ഷനില്‍ മത്സരിക്കാന്‍ അവസരം നല്‍കരുത്.
ഇവ സാധാരണ ആവശ്യങ്ങള്‍ മാത്രമല്ല.
ഇത് ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്.
”യുവാക്കള്‍ക്ക് രാഷ്ട്രീയമില്ല” എന്ന് വര്‍ഷങ്ങളായി പറഞ്ഞ സമൂഹത്തോട്,
ഇന്നത്തെ Gen Z മറുപടി പറയുകയാണ്.
അവര്‍ക്കു രാഷ്ട്രീയം ഉണ്ട്.
പക്ഷേ അത് വെറുപ്പിന്റെ രാഷ്ട്രീയം അല്ല.
മതം നോക്കി മനുഷ്യരെ അളക്കുന്ന രാഷ്ട്രീയം അല്ല.
തുല്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാനുള്ള അവകാശവും അടിസ്ഥാനം ചെയ്യുന്ന രാഷ്ട്രീയമാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഓരോ മിനിറ്റുകള്‍ക്കകത്തും ഇതില്‍ വന്നു ചേരുന്ന ആളുകളുടെ എണ്ണം എന്നുപറയുന്നത് കണക്കാക്കാന്‍ പറ്റാത്ത മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് അവകാശപ്പെടാന്‍ പറ്റാത്ത തരത്തിലേക്കുള്ള ഒരു വലിയ ഒരു പ്ലാറ്റ്‌ഫോമായി ഇതിനെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പറ്റിയിട്ടുണ്ട് , ജന്‍ സി കള്‍ക്ക് എന്തുമാത്രമാണ് രാഷ്ട്രീയമുള്ളതെന്നും അവര്‍ എത്രമാത്രം കൃത്യതയോടെ ആണ് ഈ സമൂഹത്തിന്റെ രാഷ്ട്രീയത്തെ കാണുന്നത് എന്നുള്ളതുകൂടിയായി ഈ കൂട്ടായ്മ മാറുന്നുണ്ട്.
അതുകൊണ്ടുതന്നെ ഈ ശബ്ദങ്ങളെ പലര്‍ക്കും ഭയമാണ്. ഈ കൂട്ടായ്മ അടിച്ചമര്‍ത്താനാണ് ഇന്ന് ഭരണകൂടം ശ്രമിക്കുന്നത് അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എല്ലാം തന്നെ ബാന്‍ ചെയ്യുകയും അത്തരത്തിലേക്കുള്ള തടസ്സങ്ങളും ചെയ്യുകയാണ് ഭരണകൂടം . ഇവരെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട് പക്ഷേ എത്തരത്തിലേക്ക് ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഓരോ തവണയും ഞങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും എന്നുള്ള കൃത്യമായ പ്രഖ്യാപനമാണ് കൊക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ നടത്തിയത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടയ്ക്കാം.
ശബ്ദങ്ങളെ തടയാം.
പക്ഷേ ചോദ്യങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല.
കോക്രോച്ച് പോലെ
എത്ര തവണ ചവിട്ടിയാലും വീണ്ടും എഴുന്നേല്‍ക്കുന്ന ജീവന്‍പോലെ അണുബോംബ് വര്‍ഷിച്ചാലും ജീവന്‍ പോകാത്ത കൊക്രോച്.
ഈ തലമുറയും തിരിച്ചു വരവിന്റെ പാതയിലാണ്
കൂടുതല്‍ ശക്തിയോടെ.
കൂടുതല്‍ വ്യക്തതയോടെ.
സമൂഹത്തില്‍ മാറ്റം വരേണ്ട സമയമാണിത്.
ചോദ്യം ചെയ്യുന്ന യുവത്വം ഒരു ഭീഷണി അല്ല, ഒരു പ്രതീക്ഷയാണ്.
രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ എല്ലായ്‌പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല;
ചിലപ്പോള്‍ അവര്‍ ചോദ്യം ചെയ്യും, എതിര്‍ക്കും, മാറ്റം ആവശ്യപ്പെടും.
അതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം.
അധികാരത്തില്‍ ഉള്ളവര്‍ക്ക് എന്തും ചെയ്യാം, നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ഞങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കുക ഇല്ല എന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ മാത്രമേ ഇതില്‍ എല്ലാം നടക്കുകയുള്ളൂ എന്ന ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങില്ല
”Am also a cockroach’ എന്നത് ഒരു വാചകം അല്ല
നിശബ്ദരാകാന്‍ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്.
Summary: Bineesh Kodiyeri has extended his strong support to the controversial “Cockroach Janta Party” (CJP), stating that the movement is not a mere internet troll but a powerful protest of an ignored generation. In a detailed Facebook post, Kodiyeri remarked that today’s Gen Z youth are actively demanding an alternative political space based on equality, freedom, and the right to question, rejecting the politics of religious hatred.

