കൊച്ചി: അബോധാവസ്ഥയിലും പനിയിലും തളർന്നുവീണ നാല് വയസ്സുകാരൻ ഇമ്മാനുവേൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു (Aster Medcity Kochi). കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് കരുതി ആലപ്പുഴയിൽ നിന്നും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ച ബാലന് കൃത്യമായ രോഗനിർണ്ണയമാണ് തുണയായത്. ഒരു പെയിന്റിംഗ് തൊഴിലാളിയായ കെന്നഡിയുടെയും മേരി ജോസഫിന്റെയും ഏക പ്രതീക്ഷയായിരുന്ന മകന്റെ ചിരിയാണ് ഇപ്പോൾ ആ കുടുംബത്തിന് വെളിച്ചമാകുന്നത്.
സാധാരണ പനിയായി തുടങ്ങിയതായിരുന്നു ഇമ്മാനുവേലിന്റെ അസുഖം. പാരസെറ്റമോൾ നൽകിയിട്ടും പനി കുറയാതെ വന്നതോടെ കരൾ പണിമുടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് മാതാപിതാക്കൾക്ക് ലഭിച്ചത്. ആന്തരിക അവയവങ്ങൾ ഒന്നൊന്നായി തകരാറിലായതോടെ കുട്ടി അബോധാവസ്ഥയിലായി. കരൾ മാറ്റിവെക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് സങ്കടക്കടലിലായ കുടുംബം ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തുകയായിരുന്നു.
ആസ്റ്ററിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ലക്ഷണങ്ങൾ പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഡേവിഡ്സൺ ദേവസ്യ ശ്രദ്ധിച്ചതാണ് വഴിത്തിരിവായത്. കുട്ടിക്ക് കരൾ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും, പകരം തലച്ചോറിനെ ബാധിക്കുന്ന ‘ഇൻഫെക്ഷൻ ട്രിഗർഡ് എൻസെഫലോപ്പതി’ എന്ന അപൂർവ്വാവസ്ഥയാണെന്നും അദ്ദേഹം കണ്ടെത്തി.
രക്തപരിശോധനയിൽ കരൾ പരാജയപ്പെട്ടുവെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥ വില്ലൻ തലച്ചോറിലായിരുന്നു. കൃത്യസമയത്ത് നടത്തിയ എം.ആർ.ഐ (MRI), ഇ.ഇ.ജി (EEG) പരിശോധനകൾ രോഗം തിരിച്ചറിയാൻ സഹായിച്ചു.
രണ്ടു മാസത്തോളം നീണ്ട തീവ്രപരിചരണത്തിനൊടുവിൽ ഇമ്മാനുവേൽ ജീവിതത്തിലേക്ക് പിച്ചവെച്ചു. പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ ഇടപെടൽ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുത്തി. ശസ്ത്രക്രിയയുടെ കത്തിമുനയേൽക്കാതെ, കൃത്യമായ മരുന്നുകളിലൂടെ കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലായി. തുടർച്ചയായുണ്ടായിരുന്ന അപസ്മാരവും (Seizures) നിയന്ത്രണവിധേയമായി.
ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നത് എങ്ങനെയൊരു അത്ഭുതം സൃഷ്ടിക്കുമെന്നതിന് സാക്ഷ്യമാണ് ഇമ്മാനുവേലിന്റെ ജീവിതം. വെന്റിലേറ്ററിൽ നിന്നും മോചിതനായി സന്തോഷവാനായിരിക്കുന്ന മകനെ ചേർത്തുപിടിക്കുമ്പോൾ അത് ആ കുടുംബത്തിന് ഒരു പുനർജന്മം തന്നെയാണ്.
Story Summary: 4-year-old Emmanuel from Alappuzha made a miraculous recovery at Aster Medcity, Kochi, after being misdiagnosed with liver failure. Experts led by Dr. Davidson Devasia identified his condition as ‘Infection-Triggered Encephalopathy’ affecting the brain. After two months of intensive care, the child recovered without a liver transplant, bringing hope to his family.

