കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും അഞ്ചംഗ സംഘത്തെയും കൊച്ചി പൊലീസ് പിടികൂടി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Arjun Ayanki Arrest). ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിലാണ് പുന്നേക്കാട്ടെ റിസോർട്ടിൽ നിന്നും സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുതിയ ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യുന്നതിനായി ഒത്തുകൂടിയതാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
അർജുൻ ആയങ്കി (29), ആദർശ് (29), പ്രണവ് (29), ധനീഷ് (39), അരുൺ (ഡോൺ-38), ടാൻസൺ (34) എന്നിവരാണ് പിടിയിലായത്. സാഹസികമായാണ് റിസോർട്ട് വളഞ്ഞ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈവേ റോബറി, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, സ്വർണ്ണക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി നിരവധി ഗുരുതര കേസുകളിൽ പ്രതികളാണിവർ.
അരുണിനെതിരെ 13-ഉം ആദർശിനെതിരെ 10-ഉം അർജുൻ ആയങ്കിക്കെതിരെ 8-ഉം കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രിമിനൽ സംഘങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വലിയ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇവർ ലക്ഷ്യമിട്ടതെന്ന് പോലീസ് സംശയിക്കുന്നു.
Summary: Police arrested notorious criminal Arjun Ayanki and five others during ‘Operation Steel Bird’ at a resort in Punnekkad. The group, facing numerous charges including highway robbery, gold smuggling, and attempted murder, had gathered to plan a new quotation/criminal operation. Led by District Police Chief K. Sudarshan, the operation involved a high-risk raid resulting in the seizure of luxury cars and mobile phones. Charges of organized crime have been filed against the suspects, who have extensive criminal backgrounds across Kerala.

