കോട്ടയം: ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അതീവ വൈകാരികമായി പ്രതികരിച്ച് നടൻ ബാല (Actor Bala interview today Vaikom temple). നിയമത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് താരം ആരോപിച്ചു. ഭാര്യ കോകിലയുടെ ജന്മദിനത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അപ്രതീക്ഷിത പ്രതികരണം.
ഇനിയും തന്നെയും തന്റെ പുതിയ കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെ മുഴുവൻ വിളിച്ച് ചേർത്ത് വലിയൊരു പ്രസ് മീറ്റിലൂടെ എല്ലാ സത്യങ്ങളും തെളിവ് സഹിതം പുറത്തുവിടുമെന്നും ബാല കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ ഉള്ളിലെ സങ്കടങ്ങളും അമർഷവും താരം തുറന്നുപ്രകടിപ്പിച്ചു:
“പത്ത് കൊല്ലമായി ഒരു മനുഷ്യനെ നിയമത്തിന്റെ പേര് പറഞ്ഞ് ചിലർ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ ചില തടസ്സങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഇപ്പോൾ പേരെടുത്ത് പറയാൻ പറ്റില്ല. അവർക്ക് എന്ത് വേണമെങ്കിലും പറയാം, പക്ഷേ എനിക്ക് തിരിച്ചു പറയാൻ പറ്റില്ല. എത്ര സങ്കടം ഉണ്ടായാലും ചിരിച്ചുകൊണ്ട് മനസ്സിൽ ഒതുക്കേണ്ടി വരികയാണ്.”
ഭാര്യ കോകിലയുടെ ഇരുപത്തിയേഴാം ജന്മദിനമായിട്ട് പോലും തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാതെ കേസുകൾക്ക് പിന്നാലെ ഓടിക്കുകയാണെന്ന് ബാല കുറ്റപ്പെടുത്തി. കോകില, അമ്മായിയമ്മ, അനിയത്തി, ചിറ്റപ്പൻ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരം വൈക്കത്തപ്പനെ തൊഴാൻ എത്തിയത്.
“ഒന്നുകിൽ ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും വിഷം വെച്ച് കൊന്നുകളയൂ.”
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തുടർച്ചയായി വരുന്ന വ്യാജ പ്രചാരണങ്ങളിലും നിയമപരമായ നീക്കങ്ങളിലും സഹികെട്ടാണ് താരം ഈ രീതിയിൽ പ്രതികരിച്ചതെന്നാണ് സൂചന. ബാലയുടെ ഈ അപ്രതീക്ഷിത പ്രതികരണം ഇപ്പോൾ സിനിമാ-സോഷ്യൽ മീഡിയ ലോകത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Story Summary: Actor Bala made an emotional statement to the media after visiting the Vaikom Mahadeva Temple with his family. He warned that if the harassment in the name of the law continues, he will reveal all truths in a mega press conference.

