ന്യൂഡൽഹി: കർണാടക കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് അന്തിമ പരിഹാരം കാണാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം ചേരും (Karnataka Leadership Dispute). മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അനുകൂലിക്കുന്ന ചേരികൾ തമ്മിലുള്ള പരസ്യപ്പോര് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് അടിയന്തിരമായി ഇടപെടുന്നത്. ഇന്നത്തെ യോഗത്തിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാത്രമാണ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളതെങ്കിലും, ചർച്ചകളുടെ അജണ്ടയെക്കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ ഡി.കെ. ശിവകുമാറുമായും ഹൈക്കമാൻഡ് പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് എഐസിസി വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മുതൽ ഇരുനേതാക്കളും തമ്മിൽ അധികാര വീതംവെപ്പിനെച്ചൊല്ലി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസ് ഭരണകൂടം രണ്ടര വർഷം പൂർത്തിയാക്കിയതോടെ, ആദ്യത്തെ കരാർ പ്രകാരം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. മുൻപ് കേരള, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വം തർക്കങ്ങൾ താൽക്കാലികമായി ഒതുക്കിതീർത്തിരുന്നെങ്കിലും, ആ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ സാഹചര്യത്തിൽ ഇനി കർണാടകയിലെ പ്രശ്നം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. വരുന്ന മൂന്ന് ദിവസങ്ങൾക്കുള്ളിൽ കർണാടക ഭരണനേതൃത്വത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമോ അതോ നിലവിലെ അവസ്ഥ തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Summary: Senior Congress leaders, including Mallikarjun Kharge and Rahul Gandhi, are scheduled to meet in Delhi today to resolve the ongoing leadership dispute in Karnataka. Chief Minister Siddaramaiah has been called for the high-level meeting, while Deputy CM DK Shivakumar, who expects a power-sharing transition, has not been invited for this specific round. The party high command aims to finalize a decision within the next three days to prevent further factionalism ahead of the 2028 assembly elections.

