മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെയുടെ പാദങ്ങൾ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കനക്കുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, ഇത് കോൺഗ്രസിന്റെ സംസ്‌കാരമാണ് വെളിവാക്കുന്നതെന്ന് പരിഹസിച്ചു. എന്നാൽ കാലുകഴുകിയവർ തന്റെ കുടുംബത്തിലെ ഇളയ അംഗങ്ങളാണെന്നും താൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും പഠോലെ പ്രതികരിച്ചു.(Nana Patole feet washing video, Congress Leader Sparks Controversy)
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പഠോലെ സോഫയിലിരിക്കുമ്പോൾ രണ്ട് ചെറുപ്പക്കാർ അദ്ദേഹത്തിന്റെ കാലുകൾ വെള്ളമൊഴിച്ച് കഴുകുകയും പൂക്കൾ കൊണ്ട് അർച്ചന നടത്തുകയും ചെയ്യുന്നത് കാണാം. കാലുകൾക്ക് സമീപം പഴവർഗ്ഗങ്ങളും വച്ചിട്ടുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് നേതാക്കളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിമർശനങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയും മാത്രമാണ് ഇത്തരം സംഭവങ്ങൾ നൽകുന്നതെന്നും മഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബാവൻകുലെ ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ നിന്ന് നേതാക്കൾ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങളെ നാനാ പഠോലെ പൂർണ്ണമായി തള്ളി. “അന്ന് ഗുരുപൂജ ദിനമായിരുന്നു. എന്റെ കുടുംബത്തിലെ രണ്ട് ചെറുപ്പക്കാരാണ് അവിടെയുണ്ടായിരുന്നത്. അവർ എന്നെ ഗുരുവായി കരുതുന്നുവെന്നും ആദരസൂചകമായി ഇത് ചെയ്യാൻ അനുവദിക്കണമെന്നും നിർബന്ധിക്കുകയായിരുന്നു,” പഠോലെ വ്യക്തമാക്കി. കൂടാതെ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കാൻ ബി.ജെ.പിക്ക് യാതൊരു അവകാശവുമില്ലെന്നും സംഭാവന പണം കൊള്ളയടിക്കുന്നവർ ഞങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
Story Summary
A video of two young men washing the feet of senior Congress leader Nana Patole on Guru Purnima triggered a political controversy in Maharashtra, with the BJP calling it a reflection of “Congress culture.” Patole dismissed the criticism, stating the individuals were family members who insisted on showing respect, while hitting back at the BJP over its ethics.


