ജപ്തി നടപടികൾ നിർത്തിവയ്ക്കണം; മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. ജപ്തി നടപടികൾ കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർഥി അഭിരാമി കേരള ബാങ്ക് വീടിനു മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. കോവിഡ് സാഹചര്യത്തിൽ അഭിരാമിയുടെ പിതാവ് അജികുമാർ തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ്. ആ കുടുംബം വായ്പാ തുക കുറച്ചു സാവകാശം അനുവദിച്ചിരുന്നുവെങ്കിൽ തിരിച്ചടക്കുമായിരുന്നു.
അഭിരാമി എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കിയായ വിദ്യാർഥി ആയിരുന്നു. ഒരു നിമിഷം കൊണ്ട് പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് . ഇനിയൊരാൾ അഭിരാമിയെ പോലെ ഉണ്ടാകരുത്. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് സതീശൻ അഭ്യർഥിച്ചു.