

കൊച്ചി: സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ശ്രീനിവാസൻ യാത്രയായി. ശാരീരിക അവശതകളിലും തളരാത്ത പോരാട്ടവീര്യവുമായി നിലകൊണ്ട അദ്ദേഹം, മലയാള സിനിമയെ വേറിട്ട വഴിയിലൂടെ നടത്തിയ പ്രതിഭയായിരുന്നു.
1976-ൽ പി.എ. ബക്കറിന്റെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അഭിനയ ഡിപ്ലോമയ്ക്ക് ശേഷം എ. പ്രഭാകരന്റെ കീഴിൽ സിനിമയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അദ്ദേഹം, പിന്നീട് 'മേള' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.1984-ൽ പ്രിയദർശന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് മലയാള സിനിമയുടെ വിജയരസതന്ത്രം മാറ്റിമറിച്ച നിരവധി രചനകൾ അദ്ദേഹത്തിന്റേതായി പിറന്നു.
അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളായ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ', 'മേള', 'വിചാരണ' തുടങ്ങിയവയിൽ മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നൽകിയത് ശ്രീനിവാസനായിരുന്നു. തമിഴ് നടൻ ത്യാഗരാജൻ, പല്ലാങ്കുഴിയിലെ നായകൻ സാംബശിവൻ എന്നിവർക്കും അദ്ദേഹം ശബ്ദം നൽകി.
ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം തെളിയുന്നത് 'സന്ദേശം' (1991) എന്ന സിനിമയാണ്. കക്ഷിരാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെ ഇത്രത്തോളം നിശിതമായി വിമർശിച്ച മറ്റൊരു സിനിമ മലയാളത്തിലില്ല. സന്ദേശത്തിലെ ഡയലോഗുകൾ ഇന്നും ഓരോ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
'ഉദയനാണ് താരം' എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയുടെ അഹങ്കാരങ്ങളെയും സിനിമാ നിർമ്മാണത്തിലെ കുതികാൽവെട്ടുകളെയും അദ്ദേഹം പരിഹസിച്ചു. 'സരോജ് കുമാർ' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.
'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ അന്ധവിശ്വാസങ്ങളെയും കുടുംബത്തിലെ ഉത്തരവാദിത്തമില്ലായ്മയെയും അദ്ദേഹം ചോദ്യം ചെയ്തു.
ഒരു പഴഞ്ചൊല്ല് പോലെ മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ ഡയലോഗുകൾ ആ പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നു. സമൂഹത്തെ ചിരിപ്പിക്കുകയും അതേസമയം തന്നെ കണ്ണുതുറപ്പിക്കുകയും ചെയ്ത ആ സത്യസന്ധമായ ശബ്ദത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.