

കണ്ണൂർ: വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ബിജുവിനെയും കുടുംബത്തെയും വരവേറ്റത് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ട വാർത്തയാണ്. ബിജുവിനെ സ്വീകരിക്കാനായി ഭാര്യയും മകളും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ കവർച്ച നടന്നത്.
ബിജുവിന്റെ ഭാര്യയും മകളും വിമാനത്താവളത്തിൽ പോയ സമയം ബിജുവിന്റെ അച്ഛൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം വീടിന്റെ വാതിൽ പൂട്ടാതെ പുറത്തുള്ള കടയിൽ ചായ കുടിക്കാൻ പോയ തക്കത്തിനാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബിജുവും കുടുംബവും വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
വീടും പരിസരവും കൃത്യമായി അറിയുന്നവരായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് ഉളിക്കൽ പോലീസിന്റെ പ്രാഥമിക നിഗമനം. ബിജു വരുന്ന സമയവും വീട്ടുകാർ പുറത്തുപോകുന്ന കാര്യവും അറിയുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
നാട്ടിലെത്തിയ സന്തോഷത്തിനിടയിൽ ഉണ്ടായ ഈ വൻ സാമ്പത്തിക നഷ്ടം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.