Times Kerala

 കനത്ത മഴ: സംസ്ഥാനത്ത് 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; ഏഴായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു 

 
 കനത്ത മഴ: ഏഴു ജില്ലകളിൽ റെഡ് അലർട്ട് 

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 6411 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
 

തൃശൂരിൽ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെ മാറ്റിപ്പാർപ്പിച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികൾ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ 43 ക്യാംപുകളിലായി 1017 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്ത് 45 ക്യാംപുകളിലായി 1075 ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയിൽ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയിൽ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാർപ്പിച്ചു.

 

പാലക്കാട് അഞ്ചു ക്യാംപുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേർ ക്യാംപുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാംപുകളിൽ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളിൽ 359 പേരെയും വയനാട് 11 ക്യാംപുകളിൽ 512 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 217 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 53 പേരെയും മാറ്റിപ്പാർപ്പിച്ചു.

Related Topics

Share this story