മാലിന്യം കുമിഞ്ഞുകൂടി ആവിക്കൽതോട്; പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ
Jan 25, 2023, 08:40 IST
കോഴിക്കോട്: ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത ആവിക്കൽതോടിൽ ജനജീവിതം ദുസ്സഹമാക്കി മാലിന്യക്കൂമ്പാരം. ശുചിമുറി പ്ലാന്റിനെതിരെ സമരംചെയ്തതുമൂലം കോർപറേഷൻ തങ്ങളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു. ഒഴുക്കുനിലച്ച് മാലിന്യം അടിഞ്ഞുകൂടിയ തോട് വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ദുർഗന്ധം വമിച്ച് വഴിയാത്രക്കാർക്ക് നടന്നുപോകാൻപോലും കഴിയാത്തയിടമായി മാറിയിരിക്കുകയാണ് നഗരഹൃദയത്തിലുള്ള ഈ പ്രദേശം. കോർപറേഷൻ അധികൃതർ മാലിന്യം നീക്കാത്തതിനാലാണ് ആവിക്കൽതോട് മാലിന്യത്തോടായി മാറിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്ലാസ്റ്റിക് കുപ്പികൾ, ചാക്കുകൾ, തുണി, റബർ എന്നിവയെല്ലാം അടിഞ്ഞുകൂടി കിടക്കുകയാണ് ഇവിടെ. കറുത്ത നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. കൊതുകിന്റെയും എലിയുടെയും ശല്യവും സഹിക്കാൻ കഴിയാത്ത രീതിയിലാണ്. ഇതുമൂലം പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോയെന്ന ഭീതിയുമുണ്ട് പ്രദേശവാസികൾക്ക്. കഴിഞ്ഞ തവണ ഈ പ്രദേശത്ത് എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നിരുന്നു. ഇതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. മാത്രമല്ല, മഴ പെയ്യുമ്പോൾ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലാകുമെന്നും ആശങ്കയുണ്ട്. സമരം ചെയ്തതിനാൽ എല്ലായ്പോഴും വാർഡിനോട് അവഗണന മാത്രമാണ് കോർപറേഷൻ കാണിക്കുന്നതെന്ന് വാർഡ് കൗൺസിലർ സൗഫിയ അനീഷ് ആരോപിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. തീരദേശ ഹർത്താലടക്കം നിരവധി സമരപരിപാടികളാണ് സമരസമിതി സംഘടിപ്പിച്ചത്. പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി തുടരുമെന്ന് ആവിക്കൽതോട് സമരസമിതി നേതാക്കൾ പറഞ്ഞു.