കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ (86) സംസ്‌കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ച എളമക്കരയിലെ 'വിശ്വശാന്തി' വസതിയിൽ വെച്ചാണ് അന്തരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് വരെ മൃതദേഹം കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു. രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.
പക്ഷാഘാതത്തെത്തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മയുടെ അന്ത്യസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വസതിയിലുണ്ടായിരുന്നു. വിയോഗവാർത്തയറിഞ്ഞ് മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ്, ഹൈബി ഈഡൻ എം.പി തുടങ്ങിയ പ്രമുഖർ എളമക്കരയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
പരേതനായ വിശ്വനാഥൻ നായരാണ് ശാന്തകുമാരിയമ്മയുടെ ഭർത്താവ്. പരേതനായ പ്യാരി ലാൽ മൂത്ത മകനാണ്.