Times Kerala

 വലിച്ചെറിയൽ മുക്ത കേരളം: ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമാവുന്നു

 
 അജൈവ ഖരമാലിന്യ സംസ്‌കരണ രംഗത്ത് കണ്ണൂര്‍ മുന്നില്‍; ശേഖരിച്ചത് 5454.84 ടണ്‍ മാലിന്യം
 

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി  നടത്തുന്ന വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഒന്നാം ഘട്ടം ജില്ലയിൽ ആരംഭിക്കുന്നു. ജനകീയ പങ്കാളിത്തതോടെയുള്ള പൊതുയിട ശുചീകരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജനുവരി 26 മുതൽ 30 വരെ പൊതുയിട ശുചീകരണ പരിപാടി സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും അടുത്തുള്ള ഒരു മാലിന്യ കൂന നീക്കംചെയ്തുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ ഇതിൻ്റെ  ഉദ്ഘാടനം നടക്കും.  

ഓരോ ഗ്രാമപഞ്ചായത്തിലും നഗരസഭയിലും എല്ലാ വാർഡുകളിലും മാലിന്യ നിക്ഷേപം നടക്കുന്ന പൊതുയിടം വൃത്തിയാക്കുന്നതിനായി തെരഞ്ഞെടുക്കും. ശേഷം ഈ സ്ഥലത്തെ മാലിന്യം ശാസ്ത്രീയമായി നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കും. വൃത്തിയാക്കൽ, സ്ഥലം ഉപയോഗപ്രദമാക്കൽ, തുടർ സംരക്ഷണം എന്നിവയ്ക്കായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഹരിതകർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന സംഘടനകൾ, കലാ സാംസ്കാരിക സംഘടനകൾ, വായനശാലകൾ, വ്യാപാരി വ്യവസായ സംഘടനകൾ, പ്രദേശ വാസികൾ, കച്ചവടക്കാർ, ജനപ്രതിനിധികൾ, സ്ഥാപന ഉടമകൾ, എൻഎസ്എസ്, എൻ.സി.സി തുടങ്ങി എല്ലാ സംഘടനകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ആയിരിക്കും പ്രവർത്തനങ്ങൾ നടത്തുക.

മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് തുടർ മാലിന്യ കൂമ്പാരങ്ങൾ ഉണ്ടാകാതിരിക്കാനായി അവിടെ മരങ്ങൾ നട്ടുപിടിപ്പിക്കുകയോ പൂന്തോട്ടം സ്ഥാപിക്കുകയോ ഉപയോഗപ്രദമോ ആകർഷകമോ ആയ മറ്റ് രീതിയിൽ അവിടം മാറ്റുകയോ ചെയ്യും. അവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുവാനുള്ള ആലോചനകളും ക്യാമ്പയിന്റെ ഭാഗമായുണ്ട്. ക്യാമ്പയിൻ സംഘാടന നടത്തിപ്പ് പൂർണ്ണമായും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്.
ഇന്നലെ (23-01-2023) നടന്ന അവലോകന യോഗത്തിലാണ് ക്യാമ്പയിനെ പറ്റിയുള്ള തീരുമാനങ്ങൾ കൈകൊണ്ടത്. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ, ഗ്രാമപഞ്ചായത്ത് നഗരസഭ അധ്യക്ഷന്മാർ, ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറി അസി. സെക്രട്ടറി ഹെൽത്ത് സൂപ്പർവൈസർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.

Related Topics

Share this story