"നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിൻ; 32 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് "നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 349 പരിശോധനകള്‍ കൂടി നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പരിശോധനയിൽ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും മന്ത്രി പറഞ്ഞു 22 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മാസം രണ്ട് മുതൽ ഇന്നുവരെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്.ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 162 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
കാസർഗോട്ട് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി
കാസർഗോഡ്: കാസർഗോട്ട് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സംഘം രാവിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽ നിന്നുമാണ് മത്സ്യം കണ്ടെത്തിയത്. എട്ട് ബോക്സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. പഴകിയ മത്സ്യം എത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.