

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന ദീർഘകാലത്തെ തർക്കത്തിന് അന്ത്യം. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക സമവായമുണ്ടായത്. ഇതുപ്രകാരം പുതിയ വി.സി. നിയമനങ്ങളിൽ രാജ്ഭവൻ ഉത്തരവിറക്കി.
കേരള സാങ്കേതിക സർവകലാശാല (KTU) വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചു. മുൻപ് ഗവർണറുടെ നിർദ്ദേശപ്രകാരം താൽക്കാലിക ചുമതലയേറ്റെടുത്തതിനെത്തുടർന്ന് സർക്കാരുമായി ഇവർക്ക് അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. മുൻപ് സാങ്കേതിക കാരണങ്ങളാൽ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം.
വി.സി. നിയമന വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത തീരുമാനം വന്നിരിക്കുന്നത്. മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറുമായി നടത്തിയ രണ്ടാം ഘട്ട ചർച്ചയിലാണ് നിയമനങ്ങളിൽ ധാരണയായത്. ജസ്റ്റിസ് ധൂലിയ കമ്മിറ്റി ഈ നിയമന വിവരങ്ങൾ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതിയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഈ നിയമനങ്ങൾ ഔദ്യോഗികമാകും. ഗവർണർ-സർക്കാർ പോര് സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്ന സാഹചര്യത്തിൽ ഈ സമവായം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.