കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫിന്റെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലാത്തതിനാൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും കമ്മീഷൻ വിശദീകരിച്ചു.(Kozhikode strong room controversy, Election Commission says no violation of rules by officials)
വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്ററിൽ സജ്ജീകരിച്ചിരുന്ന പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം, രാഷ്ട്രീയ പാർട്ടികളെ അറിയിക്കാതെയും അനുമതിയില്ലാതെയും വരണാധികാരി തുറന്നുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. റൂം തുറന്നതിൽ ദുരൂഹതയുണ്ടെന്നും അട്ടിമറിക്ക് ശ്രമം നടന്നെന്നും ആരോപിച്ച് യുഡിഎഫ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും രംഗത്തെത്തിയിരുന്നു.
ചട്ടപ്രകാരമുള്ള നടപടി: മെറ്റീരിയൽ റൂം തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും വരണാധികാരികൾക്കെതിരെ ഉയർന്ന പരാതികളിൽ കഴമ്പില്ലെന്നാണ് കമ്മീഷൻ പറയുന്നത്.

