തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശം ഉൾക്കൊണ്ട് തുടർനടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗങ്ങൾ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും.(Congress in the hope of ruling, High command intervenes to find the Chief Minister)
മറ്റന്നാൾ തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് നേരിട്ട് തേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിലധികം പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇത്തവണ യുവ, വനിതാ പ്രാതിനിധ്യവും ചർച്ചകളിൽ ഇടംപിടിച്ചേക്കും. മെയ് 6ന് ഘടകകക്ഷികളുമായുള്ള യോഗം നടക്കും. മെയ് 7ന് മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. മെയ് 8,10 തീയതികൾക്കിടയിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാക്കൾക്കായി അണികൾ തെരുവിലിറങ്ങുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അനുവദിക്കില്ലെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

