ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടെ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കരുനീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തിരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാർത്ഥികളെ മറ്റ് പാർട്ടികൾ തട്ടിയെടുക്കുന്നത് തടയാൻ ‘റിസോർട്ട് രാഷ്ട്രീയം’ പയറ്റാനാണ് വിജയുടെ തീരുമാനം.(TVK prepares for resort politics as Tamil Nadu braces for possible hung Assembly)
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 4-ന് തന്നെ വിജയിക്കുന്ന ടി.വി.കെ സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള ഒരു സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് പാർട്ടി തീരുമാനം. നൂറിലധികം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ഈ റിസോർട്ട് ഇതിനോടകം തന്നെ പാർട്ടി പ്രവർത്തകർ ഏറ്റെടുത്തുകഴിഞ്ഞു. വോട്ടെണ്ണലിന് ശേഷം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കാൻ വിജയ് പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ആഴ്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിജയ് സ്ഥാനാർത്ഥികൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിജയിക്കുന്ന സ്ഥാനാർത്ഥികൾ ഒട്ടും വൈകാതെ തന്നെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം. വിജയിച്ചു കഴിഞ്ഞാൽ മറ്റെങ്ങും പോകരുത് എന്ന് തമാശ രൂപേണയെങ്കിലും ഗൗരവകരമായ മുന്നറിയിപ്പാണ് വിജയ് സ്ഥാനാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ വേളയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടിയുടെ ലീഗൽ സെല്ലിനെ വിജയ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആദവ് അർജുന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ഡി.എം.കെ. പ്രവർത്തകർ വോട്ടെണ്ണൽ വേളയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.കെ നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ട്. എക്സിറ്റ് പോളുകളിൽ ചിലത് ഡി.എം.കെ സഖ്യത്തിനും ചിലത് എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും മുൻതൂക്കം നൽകുമ്പോൾ, വിജയുടെ പാർട്ടി നിർണ്ണായക ശക്തിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

