തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് മണ്ഡലം തിരിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തിയത്. അതേസമയം, ക്രൈസ്തവ സഭയുമായും പത്രവുമായും നിലനിൽക്കുന്ന തർക്കങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും യോഗത്തിൽ ധാരണയായി.(BJP says no to fight with the Church, Hopes of victory in the elections)
ലേഖനങ്ങളുമായി ബന്ധപ്പെട്ട് സഭയുമായുണ്ടായ പോര് അവസാനിപ്പിക്കാനാണ് ബിജെപി തീരുമാനം. വിമർശനം സഭയ്ക്ക് എതിരെയല്ല, മറിച്ച് പത്രത്തിലെ ലേഖനങ്ങൾക്കെതിരെ മാത്രമാണെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. പി.സി. ജോർജും ഷോൺ ജോർജും നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ അറിവോടെയാണോ എന്ന് യോഗത്തിൽ ചോദ്യമുയർന്നെങ്കിലും, വ്യക്തിപരമായ വിമർശനമല്ല എന്ന് അവർ മറുപടി നൽകി.
സംസ്ഥാനത്ത് അഞ്ചിലധികം സീറ്റുകളിൽ ബിജെപി ശക്തമായ ജയം പ്രതീക്ഷിക്കുന്നുണ്ട്. നേമത്തും കഴക്കൂട്ടത്തും വിജയിക്കുമെന്നാണ് പാർട്ടിയുടെ ഉറച്ച വിശ്വാസം. പ്രവാസി വോട്ടുകൾ കുറഞ്ഞത് കെ. സുരേന്ദ്രന് വിജയസാധ്യത വർദ്ധിപ്പിച്ചതായി യോഗം വിലയിരുത്തി. തൃശൂർ, ചാത്തന്നൂർ, കാട്ടാക്കട, മണലൂർ, പാലക്കാട് എന്നിവിടങ്ങളിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്.
യോഗത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനമുയർന്നു. പുറത്തുവന്ന ഓഡിയോ ക്ലിപ്പിലെ ആരോപണങ്ങൾക്കെതിരെ കെ. സോമൻ വൈകാരികമായാണ് പ്രതികരിച്ചത്. എന്നാൽ ഈ വിഷയത്തിൽ പരസ്യമായ നിലപാട് സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല.

