ആലപ്പുഴ: ഒന്നര പതിറ്റാണ്ടായി ഇടതുകോട്ടയായിരുന്ന ആലപ്പുഴ മണ്ഡലം ഇളക്കിമറിച്ച് കോൺഗ്രസിന്റെ യുവനേതാവ് എ.ഡി. തോമസ്. സിപിഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ 30-ാം വയസ്സിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഇദ്ദേഹം മാറും.(AD Thomas Wins Alappuzha Youngest MLA In Kerala Assembly 2026)
നവകേരള യാത്രയ്ക്കിടെ പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ ഗൺമാന്റെ ക്രൂരമർദ്ദനത്തിന് ഇരയായ വ്യക്തിയാണ് തോമസ്. അന്ന് മുഖം തകർന്ന് രക്തം വാർന്നുനിൽക്കുന്ന തോമസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
മാരാരിക്കുളം അരശർക്കടവിൽ ഡൊമിനിക് ജാക്സന്റെയും അക്കാമ്മയുടെയും മകനായ തോമസ്, അതിജീവനത്തിന്റെ വലിയൊരു കഥ പറയാനുണ്ട്. പതിനേഴാം വയസ്സിൽ കുടുംബം പുലർത്താൻ അച്ഛനോടൊപ്പം കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളിയായിരുന്നു ഇദ്ദേഹം. പഠനത്തിനുള്ള പണം കണ്ടെത്താൻ പെട്രോൾ പമ്പിൽ ജോലിക്കുപോയും ട്യൂഷനെടുത്തുമാണ് മുന്നോട്ടുപോയത്. കെട്ടിടനിർമ്മാണ തൊഴിലാളിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
ആലപ്പുഴയിൽ എ.ഡി. തോമസ് 81,065 വോട്ടുകൾ നേടിയപ്പോൾ ചിത്തരഞ്ജന് 60,050 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥി എം.ജെ. ജോബ് 15,373 വോട്ടുകളിലൊതുങ്ങി. 2021-ൽ പതിനായിരത്തിലധികം വോട്ടിന് വിജയിച്ച ചിത്തരഞ്ജനെയാണ് രാഷ്ട്രീയത്തിലെ നവാഗതനായ തോമസ് മലർത്തിയടിച്ചത്.
Story Summary
30-year-old AD Thomas, the youngest MLA-elect in Kerala, won the Alappuzha seat by defeating CPM veteran PP Chitharanjan with a margin of 21,015 votes. From working as a fisherman and a petrol pump attendant to surviving physical assault during a political protest, Thomas’s journey to the Assembly is a testament to his resilience and ground-level struggle.

