ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ വിപ്ലവ ഗാർഡ് (IRGC) നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. ഖെഷ്ം, കിഷ്, ബന്ദർ അബ്ബാസ്, ആബാദാൻ, ബുഷെഹർ തുടങ്ങി പ്രമുഖ നഗരങ്ങളിലും ഇറാനിലെ എണ്ണ ഉത്പാദന കേന്ദ്ര സ്ഥിതിചെയ്യുന്ന ഖൂസെസ്താൻ പ്രവിശ്യയിലുമാണ് അമേരിക്കൻ ആക്രമണങ്ങൾ കേന്ദ്രീകരിച്ചത്.(US strikes Iran, Launches Heavy Retaliatory Strikes On Iran And Iraq Following IRGC Attack)
യു.എസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരമനുസരിച്ച്, ഐ.ആർ.ജി.സിയുടെ സൈനിക കമാൻഡ് സെന്ററുകൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഡസൻ കണക്കിന് നിർണ്ണായക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. അമേരിക്കൻ സേനയ്ക്കും മേഖലയിലെ സഖ്യരാഷ്ട്രങ്ങൾക്കും ഇറാനും തങ്ങളുടെ പ്രോക്സി ഗ്രൂപ്പുകളും ഉയർത്തുന്ന ഭീഷണി പൂർണ്ണമായി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സെന്റ്കോം വ്യക്തമാക്കി.
ഖെഷം ദ്വീപിൽ നടന്ന അമേരിക്കൻ ആക്രമണത്തിൽ ഒരു ജനവാസ കെട്ടിടം പൂർണ്ണമായി തകർന്നു. ഇവിടെ നിന്ന് രണ്ട് കുട്ടികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഹോർമോസ്ഗാൻ പ്രവിശ്യയിലെ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഖെഷ്മിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
ഇറാൻ ആക്രമണത്തിന്റെ ഭാഗമായി ഇറാഖിലും അമേരിക്ക സൗദി സേനയുമായി ചേർന്ന് പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ 20 പോരാളികൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് ഇറാനിയൻ സൈനിക ഉപദേശകരും ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം സൗദി-യു.എസ് ആക്രമണത്തെ ഇറാഖ് ഭരണകൂടം രൂക്ഷമായി വിമർശിച്ചു. ഗാസയിൽ യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ നിലനിൽക്കെ തന്നെ ഇസ്രായേൽ സേന നടത്തിയ പുതിയ ആക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Story Summary
The US Central Command launched a heavy wave of retaliatory strikes across multiple Iranian provinces and inside Iraq following an IRGC attack on American forces in Jordan. The strikes targeted IRGC military command centers and missile facilities, causing infrastructure damage and civilian casualties, while joint US-Saudi strikes in Iraq killed at least 20 PMF fighters.


