ടെഹ്റാൻ: ഒപ്പുവെച്ച് ആഴ്ചകൾ തികയും മുൻപേ വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ശക്തമായ സൈനിക ഏറ്റുമുട്ടൽ. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ളവ ഉൾപ്പെടെ 90 സൈനിക ലക്ഷ്യങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) സ്ഥിരീകരിച്ചു.(US Iran Conflict Intensifies Shipping Traffic Drops In Strait Of Hormuz)
ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള മേഖലകളിലും യുഎസ് ബോംബാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ മഷാദ് നഗരത്തിൽ സംസ്കരിക്കുന്നതിനിടയിലാണ് പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി ഉയർത്തുന്ന പ്ലക്കാർഡുകളുമായാണ് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തത്. ഇറാനുമായുള്ള സമാധാന കരാർ ഇനി നിലവിലില്ലെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, ചർച്ചകൾ ഇനി സമയനഷ്ടമാണെന്നും പ്രതികരിച്ചു. ആക്രമണ പരമ്പരകളെത്തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. സാധാരണ പ്രതിദിനം 130 ഓളം കപ്പലുകൾ കടന്നുപോകാറുള്ള പാതയിൽ നിലവിൽ കപ്പലുകളുടെ എണ്ണം മുപ്പതിൽ താഴെയായി കുറഞ്ഞതായി രാജ്യാന്തര ഷിപ്പിംഗ് സംഘടനകൾ വ്യക്തമാക്കി.
Story Summary
The US and Iran have resumed intense military strikes, effectively ending the ceasefire memorandum signed last month. Over 90 Iranian military targets were hit by the US, while Iran retaliated against US assets across the Gulf, leading to a drastic drop in shipping traffic through the crucial Strait of Hormuz. The escalation coincided with the funeral of Iran’s late supreme leader Ayatollah Ali Khamenei.

