വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്തുന്നതിനായി കടുത്ത ‘കര ഉപരോധം’ ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതായി പ്രമുഖ മാധ്യമമം റിപ്പോർട്ട് ചെയ്തു.(US And Israel Plan Land Blockade Against Iran Reports)
ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള നാവിക ഉപരോധം പരമാവധി ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കാൻ അമേരിക്ക ആലോചിക്കുന്നത്. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടയുന്ന കര ഉപരോധമടക്കമുള്ള സൈനിക-സൈനികേതര മാർഗ്ഗങ്ങൾ ചർച്ചയായതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇറാഖ്, തുർക്കി, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ എന്നീ രാജ്യങ്ങൾ സഹകരിച്ചാൽ മാത്രമേ ഈ പദ്ധതി പ്രായോഗികമാകൂ. ഉപരോധത്തിൽ പങ്കാളികളാകുന്ന അയൽരാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് കടുത്ത സാമ്പത്തിക-സൈനിക തിരിച്ചടികൾ നേരിടേണ്ടി വരുമെന്നത് പ്രതിസന്ധിയാണ്. നടത്തിപ്പ് സങ്കീർണ്ണമാണെങ്കിലും ഇറാനെ സാമ്പത്തികമായി പൂട്ടാൻ കര ഉപരോധം വളരെ ഫലപ്രദമാണെന്ന് മുൻ യുഎസ് ജനറൽ ഷോൺ മക്‌ഫാർലാൻഡ് ചൂണ്ടിക്കാട്ടി. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.
Story Summary
The US and Israel are reportedly considering a strategic land blockade to further isolate Iran economically following high-level discussions between Donald Trump and Benjamin Netanyahu. However, executing the blockade poses major diplomatic challenges as it requires cooperation from Iran’s neighboring countries.


