റിയാദ്: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയുമായുള്ള ഇറാന്റെ ബന്ധം പൂർണ്ണമായി വഷളാകുന്നു. യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അട്ടിമറിക്കുന്നത് ഇറാനാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) കുറ്റപ്പെടുത്തി. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ മധ്യസ്ഥത വഹിച്ച ഖത്തറിന്റെയും, നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ സൗദി അറേബ്യയുടെയും കപ്പലുകൾ ലക്ഷ്യമിട്ടാണ് ഇറാൻ ഒടുവിൽ ആക്രമണം നടത്തിയത്. ഇതാണ് ഗൾഫ് രാജ്യങ്ങളെ കടുത്ത രോഷത്തിലാക്കിയത്.(Iran Attacks Saudi And Qatari Ships In Strait Of Hormuz Facing Backlash From GCC Countries)
സൗദി അറേബ്യയുടെ ‘അൽ വിദ്-യാൻ’, ഖത്തറിന്റെ ‘അൽ റകായത്’ എന്നീ കപ്പലുകൾക്ക് നേരെയാണ് ഹോർമൂസിൽ ആക്രമണമുണ്ടായത്. മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ വിദേശകാര്യ സഹമന്ത്രിയെ പങ്കെടുപ്പിച്ചുൾപ്പെടെ ഇറാനുമായി ഒത്തുതീർപ്പിന് ശ്രമിച്ച സൗദിയെയും, ഇറാനുമായി ചർച്ചകൾക്ക് മുൻകൈ എടുത്ത ഖത്തറിനെയും ഈ നീക്കം അമ്പരപ്പിച്ചിരിക്കുകയാണ്.
ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ മുൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജി.സി.സി സഖ്യം ഒന്നടങ്കം ഇറാന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. സമാധാന ധാരണയിലൂടെ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കരുതെന്ന് ഖത്തർ ആവശ്യപ്പെട്ടപ്പോൾ, ഈ ആക്രമണങ്ങളുടെ എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാൻ മാത്രമായിരിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇറാൻ ഈ പുതിയ നീക്കത്തിലൂടെ അവശേഷിക്കുന്ന പിന്തുണയും ഇല്ലാതാക്കുകയാണ്.
Story Summary
GCC nations have strongly condemned Iran following fresh attacks on commercial vessels, including Saudi and Qatari ships, in the Strait of Hormuz. The escalation has severely damaged Iran’s diplomatic and trade ties with Gulf countries like Saudi Arabia and Qatar, who were previously leading peace and reconciliation efforts in the region.

