ടെൽ അവീവ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സാധ്യമായ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ഇസ്രായേൽ സജ്ജമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹറ്റ്‌സെറിം വ്യോമസേനാ താവളത്തിൽ നടന്ന ഇസ്രായേൽ എയർഫോഴ്‌സ് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Benjamin Netanyahu Warns Iran War Is Not Over Following Collapse Of US Iran Ceasefire)
മേഖലയിൽ ഇസ്രായേലിന്റെ വ്യോമാധിപത്യം നിലനിർത്തുന്നത് രാജ്യത്തിന്റെ സുരക്ഷാ തന്ത്രങ്ങളിൽ പ്രധാനമാണെന്ന് നെതന്യാഹു ഓർമ്മിപ്പിച്ചു. ഇറാൻ ഭരണകൂടത്തിന് കനത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ അണുവായുധം കൈവശം വെക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്ന നയം വ്യക്തമാണ്. ഇസ്രായേൽ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇറാൻ ഇതിനകം അണുവായുധങ്ങൾ സ്വന്തമാക്കുമായിരുന്നു. പുതിയ വെല്ലുവിളികളാണ് ഇപ്പോൾ മുന്നിലുള്ളതെന്നും നെതന്യാഹു പറഞ്ഞു.
യെമൻ മുതൽ ഇറാൻ വരെ ആക്രമണം നടത്താൻ ഇസ്രായേൽ സൈന്യത്തിന് സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ലബനനിലെ സൈനിക വിന്യാസം ആവശ്യാനുസരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാണിജ്യ കപ്പലുകൾ ആക്രമിച്ചതിനെത്തുടർന്ന് യുഎസ് ഇറാനിലെ 80-ലധികം സൈനിക താവളങ്ങളിൽ ആക്രമണം നടത്തുകയും ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്നും പുതിയ തന്ത്രപരമായ പദ്ധതികൾ തയ്യാറാണെന്നും ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീറും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും വ്യക്തമാക്കി.
Story Summary
Israeli Prime Minister Benjamin Netanyahu issued a strong warning to Iran, stating that the war is not over yet and Israel remains prepared for all scenarios following the collapse of the US-Iran ceasefire. Speaking at an Air Force graduation ceremony, Netanyahu emphasized that Israel will prevent Iran from acquiring nuclear weapons at all costs. His remarks came after US President Donald Trump declared the truce over due to a fresh exchange of military strikes between the US and Iran in the Middle East.

