തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെ തള്ളി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി രംഗത്ത്. രാഗേഷ് ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തതയില്ലെന്ന് അവർ പറഞ്ഞു.(Vizhinjam Port Controversy PK Sreemathi Rejects CPM Leader KK Ragesh Allegations On Divya S Iyer Transfer)
‘ആവിലും ഇല്ല ദുനിയാവിലും ഇല്ല’ എന്ന രീതിയിൽ സംസാരിക്കരുതെന്നും അവർ പ്രതികരിച്ചു. പറയുന്ന കാര്യങ്ങളിൽ വ്യക്തത വേണം. വിഴിഞ്ഞം വിഷയത്തിൽ ഇ.പി. ജയരാജൻ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പി.കെ. ശ്രീമതി വ്യക്തമാക്കി.
ദിവ്യ എസ്. അയ്യർ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രഗത്ഭ ഉദ്യോഗസ്ഥയാണെന്ന് ശ്രീമതി കൂട്ടിച്ചേർത്തു. അധികാരത്തിൽ ഏത് സർക്കാർ വന്നാലും അതിനോട് വിധേയത്വം പുലർത്തുന്നയാളാണ്. മാറ്റം സ്വാഭാവികമായ ഒരു നടപടി മാത്രമാണ്. അവർ അനീതി കാണിച്ചതായി താൻ കരുതുന്നില്ലെന്നും, അവരുടെ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ശ്രീമതി പറഞ്ഞു.
വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപിയുടെ അഭിപ്രായമല്ല തനിക്കുള്ളത്. സർക്കാർ തീരുമാനപ്രകാരമാണ് ഇത്തരം മാറ്റങ്ങൾ വരുന്നത്. കെ.കെ. രാഗേഷിന്റെ പ്രസ്താവനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ താൻ മുതിരുന്നില്ലെന്നും, എന്നാൽ ഇത്തരം കാര്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന്റെ കൃത്യമായ കാരണങ്ങൾ കൂടി പൊതുസമൂഹത്തോട് വിശദീകരിക്കാൻ രാഗേഷ് തയ്യാറാകണമെന്നും, എങ്കിൽ മാത്രമേ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമാകൂ എന്നും പി.കെ. ശ്രീമതി ഓർമ്മിപ്പിച്ചു.
Story Summary
CPM Central Committee member P.K. Sreemathi rejected the stance of Kannur District Secretary K.K. Ragesh over the transfer of IAS officer Divya S. Iyer from the post of Vizhinjam Port MD. Speaking in New Delhi, Sreemathi stated that Ragesh’s allegations lacked clarity and emphasized that bureaucrat transfers are routine when governments change. She added that she aligns with E.P. Jayarajan’s view on the matter rather than John Brittas’s opinions.

