മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതിനിടെ, പുതിയ നായകനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നു (India Next T20I Captain). നിലവിൽ പഞ്ചാബ് കിങ്സ് നായകനായ ശ്രേയസ് അയ്യർക്കാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിലേക്ക് നയിച്ച രജത് പാട്ടിദാറിന്റെ പേര് മുൻ ഇന്ത്യൻ സെലക്ടറും ക്രിക്കറ്ററുമായ സബ കരീം ഈ റേസിലേക്ക് നിർദ്ദേശിച്ചതോടെ നായകത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറി.
ശനിയാഴ്ച നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ സൂര്യകുമാറിന് പകരക്കാരനായി ശ്രേയസിന്റെ പേര് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമായും പരിഗണിക്കുന്നുണ്ടെങ്കിലും പാട്ടിദാറിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെടും. ഐപിഎല്ലിൽ പ്രമുഖ അന്താരാഷ്ട്ര താരങ്ങളെയും ഇതിഹാസ കളിക്കാരെയും വളരെ ശാന്തതയോടെയും മികവോടെയും നയിക്കാൻ പാട്ടിദാറിന് സാധിച്ചുവെന്ന് സബ കരീം ചൂണ്ടിക്കാട്ടി. തുടർച്ചയായി രണ്ട് തവണ ഐപിഎൽ കിരീടം നേടുക എന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും പിന്നീട് പഞ്ചാബ് കിങ്സിലും ശ്രേയസ് അയ്യർ കാഴ്ചവെച്ച നായകമികവിനെ കുറച്ചുകാണുന്നില്ലെന്നും എന്നാൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ഈ സ്ഥാനത്തേക്ക് മികച്ച അർഹതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരുകാലത്ത് രോഹിത് ശർമ്മയുടെ പിൻഗാമിയായി കരുതിയിരുന്ന ഹാർദിക് പാണ്ഡ്യയുടെ നായകത്വ മികവിനെക്കുറിച്ച് സെലക്ടർമാർക്ക് ഇപ്പോൾ സംശയങ്ങളുണ്ടെന്നും മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി വിവാദങ്ങളും നിലവിലെ മോശം ഫോമും കാരണം ഹാർദിക്കിനെ ഇനിയൊരു നേതൃസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നും സബ കരീം വ്യക്തമാക്കി.
Summary: As the BCCI prepares to replace Suryakumar Yadav as India’s T20I captain, a new leadership debate has emerged following former selector Saba Karim’s backing of Rajat Patidar. While Punjab Kings skipper Shreyas Iyer remains the frontrunner for the role ahead of Saturday’s selection meeting, Karim suggested Patidar as a strong challenger after he successfully led Royal Challengers Bengaluru to back-to-back IPL titles. Karim also highlighted Sanju Samson and Ishan Kishan as potential contenders, while noting that Hardik Pandya’s declining form and leadership scrutiny leave him out of the captaincy race

