കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകിയ അദ്ദേഹം, നിലവിലെ പ്രതിഷേധങ്ങൾ രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലും മുന്നോട്ടുവച്ചു ( Akhil Marar Delhi Protest Response). ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖിൽ മാരാർ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശബ്ദത്തെ ലാത്തിയുടെയും അധികാര അഹങ്കാരത്തിന്റെയും ബലത്തിൽ അടിച്ചമർത്താൻ ശ്രമിച്ചാൽ അത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സമരങ്ങളെയും സാമൂഹികമാധ്യമ വിമർശനങ്ങളെയും കേസുകൾ ചുമത്തി അടിച്ചമർത്താൻ ശ്രമിച്ച സംഭവങ്ങളും അദ്ദേഹം പരാമർശിച്ചു. പൊലീസ് സ്റ്റേഷനുകളോ ഭരണകൂട സ്ഥാപനങ്ങളോ അധികാര കേന്ദ്രങ്ങളോ ആയാലും ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തുന്ന സമീപനം ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയമായി ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും മറിച്ച് ഗുണം ചെയ്യുമെന്നുമാണ് അഖിൽ മാരാറിന്റെ വിലയിരുത്തൽ. മുൻപ് ഡൽഹിയിലെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ആം ആദ്മി പാർട്ടി ഉയർന്നുവന്നപ്പോൾ കോൺഗ്രസിനാണ് കൂടുതൽ നഷ്ടമുണ്ടായതെന്നും ബിജെപിക്ക് അതിന്റെ നേട്ടം ലഭിച്ചുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ രാഷ്ട്രീയം ഇന്ന് പ്രധാനമായും ബിജെപി അനുകൂലരും ബിജെപി വിരുദ്ധരുമായ രണ്ട് ധ്രുവങ്ങളിലാണെന്നും, ബിജെപി വിരുദ്ധ വോട്ടുകൾ പല പാർട്ടികളിലേക്ക് ചിതറുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ദൗർബല്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടേയും ആശാ വർക്കർമാരുടേയും സമരങ്ങളിൽ പ്രതികരിക്കാതിരുന്ന ചില സോഷ്യൽ മീഡിയ പ്രവർത്തകർ ഇപ്പോൾ ഡൽഹി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ആത്മാർത്ഥത കൊണ്ടല്ലെന്നും പ്രചാരണത്തിനായാണെന്നും അഖിൽ മാരാർ ആരോപിച്ചു. താൻ മുമ്പ് തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ പങ്കെടുത്തത് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനായിരുന്നുവെന്നും രാഷ്ട്രീയ നേട്ടത്തിനായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ഭാവിയും നീതിയുമാണ് ലക്ഷ്യമെങ്കിൽ അക്രമത്തിന്റെ വഴിയല്ല, ചർച്ചകളുടെ വഴിയാണ് പരിഹാരം തേടേണ്ടതെന്ന് അഖിൽ മാരാർ പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്യുന്ന പൊലീസുകാരെ ആക്രമിക്കുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒരു സമരത്തിനും ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരങ്ങൾക്കിടയിൽ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും രാജ്യവിരുദ്ധ ശക്തികൾക്കും അവസരം ഒരുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വീഡിയോയുടെ അവസാനത്തിൽ നിലവിലെ പ്രതിപക്ഷ രാഷ്ട്രീയത്തെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച അഖിൽ മാരാർ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പ്രതിപക്ഷം ശക്തവും ഉത്തരവാദിത്തമുള്ളതുമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.
Summary: Political activist and filmmaker Akhil Marar has criticised the police crackdown on the Delhi student protests while also arguing that the ongoing agitation could politically benefit the BJP. He urged protesters to avoid violence, seek dialogue, and warned against allowing anti-national elements to exploit the movement.


