സിനിമയിൽ 26 വർഷം പൂർത്തിയാക്കിയ അഭിഷേക് ബച്ചൻ തന്റെ കരിയറിലെ മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. തുടക്കകാലത്ത് സിനിമയിൽ താനൊരു അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് ക്യാമറയ്ക്ക് മുന്നിൽ ഏറെ കംഫർട്ടബിൾ ആണെന്നും അദ്ദേഹം പറയുന്നു (Abhishek Bachchan 26 Years in Cinema). ജോലി ലഭിക്കുമോ എന്ന ആശങ്കയിൽ തുടക്കകാലത്ത് ലഭിക്കുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ താൻ ചെയ്യുന്ന ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയും നിശ്ചയദാർഢ്യവുമുണ്ടെന്നും അഭിഷേക് പറഞ്ഞു.
“കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി എനിക്ക് ചെയ്യാൻ താല്പര്യമില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ഒരു പ്രത്യേക ജോലി ചെയ്യാൻ താല്പര്യമില്ല എന്ന് തീരുമാനിച്ചാൽ, അതിന്റെ അർഥം മറ്റൊന്നിൽ ഞാൻ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. പ്രായോഗികമായ പക്വതയിൽ നിന്നും ശാന്തതയിൽ നിന്നുമാണ് ഈ നിശ്ചയദാർഢ്യം വരുന്നത്. അത് എന്റെ ജോലിയെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു,” അഭിഷേക് കൂട്ടിച്ചേർത്തു.
മറ്റ് നടന്മാരുടെ പ്രകടനങ്ങൾ കണ്ട് തനിക്ക് ഒരിക്കലും ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ലെന്ന് പറഞ്ഞ അഭിഷേക്, എന്നാൽ സ്വന്തം പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകൾ എല്ലാ നടന്മാർക്കും ഉണ്ടാകാറുണ്ടെന്നും വ്യക്തമാക്കി. ഒരു നടന്റെ പ്രകടനം എങ്ങനെയായിരിക്കണം എന്നതിന്റെ പൂർണ ഉത്തരവാദിത്വം സംവിധായകനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒരു നടൻ കഥാപാത്രത്തോട് നീതി പുലർത്തിയോ എന്ന് സംവിധായകനോട് ചോദിക്കുന്നത് ശരിയല്ല. കാരണം ആ ഷോട്ട് ‘ഓക്കെ’ പറയേണ്ടത് സംവിധായകനാണ്. സിനിമ മോശമാകുമ്പോൾ വിമർശനങ്ങൾ നടന്മാർക്ക് കേൾക്കേണ്ടി വരാറുണ്ടെങ്കിലും, അതിന്റെ ഉത്തരവാദിത്വം സംവിധായകനാണ്,” അദ്ദേഹം പറഞ്ഞു. ഷാരുഖ് ഖാൻ നായകനാകുന്ന ‘കിങ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് അഭിഷേക് ഇപ്പോൾ.
Summary: Celebrating 26 years in the film industry, actor Abhishek Bachchan reflects on his personal and professional evolution, noting that he is now much more comfortable and confident in front of the camera than during his early years. He explains that he has developed greater clarity regarding his career choices, prioritizing roles he is passionate about over the pressure of constant work. Additionally, he emphasized that a director holds the ultimate responsibility for a performance, shifting the perspective on how actors should be judged based on their cinematic output.

