എൻസിഇആർടി സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ ശുപാർശ
Nov 21, 2023, 20:17 IST

ന്യൂഡൽഹി: ചരിത്ര പഠനത്തിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ എൻസിആർടി വിദഗ്ദ സമിതിയുടെ ശുപാർശ. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുന്നത്. സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്നും ഐസക് പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണെന്നും അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളിൽ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തു. ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനമാകില്ലെന്നും ഐസക് കൂട്ടിച്ചേർത്തു.