കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ അദ്‌നാൻ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന് വിവരം. കൃത്യം നടത്തുന്നതിനായി അദ്‌നാൻ നടത്തിയ നീക്കങ്ങൾ കൊലപാതകത്തിലെ ആസൂത്രണം വ്യക്തമാക്കുന്നതാണ്.( The murder of a 16-year-old girl was planned, Shocking details emerge)
തിങ്കളാഴ്ച രാത്രിയോടെയാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. രാത്രി 7.48-ഓടെ വീട്ടിലെത്തിയ അദ്‌നാൻ ആരും കാണാതെ അടുക്കള ഭാഗത്തെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചു. അടുക്കള വഴി വീടിനകത്ത് കയറിയ ഇയാൾ എട്ട് മണിയോടെ തന്നെ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു. പുലർച്ചെ വരെ അവിടെ തുടർന്ന ശേഷമാണ് കൊലപാതകം നടത്തിയത്.
കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് നസ്രിനയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മുത്തശ്ശിയെയും ഇയാൾ വധിക്കാൻ ശ്രമിച്ചിരുന്നു. നസ്രിനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടുകാർ അദ്‌നാനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. എന്നാൽ ഇവർ മടങ്ങിയെത്തിയപ്പോൾ അദ്‌നാനെ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇരുവരും സഹോദരിമാരുടെ മക്കളാണ്. അദ്‌നാൻ ഈ വീട്ടിൽ താമസിച്ച് പഠിച്ചിരുന്നയാളായിരുന്നു. അദ്നാന്റെ സ്വഭാവദൂഷ്യം നസ്രിന ചോദ്യം ചെയ്തതും വീട്ടിൽ നിന്ന് ഇയാൾ പണം മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് പകയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഈ സംഭവങ്ങളെത്തുടർന്ന് നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ കുറച്ചു കാലമായി അകൽച്ചയിലായിരുന്നു.

